മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി
അഡ്മിൻ
കാസര്‍കോട് ചെര്‍ക്കളയിൽ ദേശീയ പാത 66 തകര്‍ന്ന സംഭവത്തിൽ നിർമ്മാണ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. നിർമ്മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം.
ഭാവിയിലുള്ള നിർമ്മാണ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. ദേശീയപാത 66ൽ ചെങ്കള മുതൽ നീലേശ്വരം വരെയുള്ള സെക്ഷനിൽ ഉള്‍പ്പെടുന്ന ചെര്‍ക്കളയിൽ റോഡിന്‍റെ സുരക്ഷാ ഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ ഡിസൈൻ, ഡ്രെയ്നേജ് സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്ത നിർമ്മാണത്തിലെ അപാകത തുടങ്ങിയ കാര്യങ്ങള്‍ മൂലമാണ് തകര്‍ച്ചയുണ്ടായതെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കുന്നു.
വീഴ്ച വരുത്തിയതിന് ഒമ്പതു കോടി രൂപ പിഴയടക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും ദേശീയപാത അതോറിറ്റി നൽകി. ദേശീയ പാതയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ചെര്‍ക്കള സന്ദര്‍ശിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശം നൽകുമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. റോഡ് നിർമ്മാണം നടക്കുന്ന ചെര്‍ക്കള ഭാഗത്ത് തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടായിരുന്നു.