കേരളത്തിൽ ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും: മുഖ്യമന്ത്രി
അഡ്മിൻ
കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കും. എന്റെ കുടുംബം ലഹരി മുക്ത കുടുംബം ലഹരി വിരുദ്ധ ക്യാമ്പെയിന്‍ ജനുവരി 30 വരെ നടത്തും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികള്‍ നടപ്പിലാക്കും. സ്‌കൂളുകളിലെ പരാതികള്‍ പരിശോധിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന അസോസിയേഷനുകള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സമ്മാനം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ വര്‍ഷത്തെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26ന് ലഹരിവിരുദ്ധ ക്യാമ്പയിന്റെ അഞ്ചാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. 2026 ജനുവരി 30 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനായിരിക്കുമത്. ദി വേ ഓഫ് ഇന്‍സ്പിരേഷന്‍ എന്ന പ്രോഗ്രാം കോളേജ് തലത്തില്‍ സംഘടിപ്പിക്കും. എല്ലാ ക്യാമ്പസ്സുകളിലും ഒരേ സമയം പ്രസ്തുത പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാര്‍, ജനപ്രതിധികള്‍, സിനിമാ പ്രവര്‍ത്തകര്‍, എന്‍ജിഒകള്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
വിദ്യാലയങ്ങളില്‍ ലഹരിമുക്ത പരിപാടികള്‍ വിപുലപ്പെടുത്തും. എന്‍എസ്എസ്, എസ്പിസി, ലഹിവിരുദ്ധ ക്ലബുകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധറാലി സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍പാര്‍ലമെന്റ് സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11 മണിക്ക് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
ഓപറേഷന്‍ ഡീഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്താകെ 13700 പരിശോധനകള്‍ നടത്തി. 730 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 769 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 378 ഗ്രാം എംഡിഎംഎയും 24 കിലോഗ്രം കഞ്ചാവും പിടിച്ചെടുത്തു. സംസ്ഥാനത്തൊട്ടാകെ ലഹരിയുമായി ബന്ധപ്പെട്ട് 274 സോഴ്‌സ് റിപ്പോര്‍ട്ടുകള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറിയെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.