ആർഎസ്എസുമായി ഇന്നോ ഇന്നലെയോ യോജിച്ചില്ല; നാളെയും യോജിക്കില്ല: മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററുടെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നപ്പോൾ എംവി ഗോവിന്ദൻ തന്നെ വിശദീകരിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആർഎസ്എസുമായി ഇന്നോ ഇന്നലെയോ യോജിച്ചില്ലെന്നും നാളെയും യോജിക്കില്ലെന്നും വ്യക്തമാക്കി. ആർഎസ്എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


സിപിഎമ്മിന്റെ രാഷ്ട്രീയം മറച്ചു വെക്കാറില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഈ വിഷയത്തിലെ പാർട്ടി നിലപാട് വിശദീകരിച്ചത്. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയർത്തി നിലപാട് പറയും. ആർഎസ്എസ് നേതാക്കളുടെ ചിത്രങ്ങൾക്ക് മുന്നിൽ താണുവണങ്ങിയ ചിലരുണ്ടല്ലോ, അവരെ പോലെ അല്ല സിപിഎം. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നെന്ന് പറഞ്ഞത് പഴയ കെപിസിസി പ്രസിഡന്റാണെന്ന് പറഞ്ഞ് കെ സുധാകരനെയും പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രി പരോക്ഷമായി കുറ്റപ്പെടുത്തി.

വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്കല്ലേ അന്ന് കോൺഗ്രസ് സമീപനം എടുത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതെങ്കിലും വിവാദമുണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാൽ അത് അത്ര പെട്ടെന്ന് വേവില്ല. ആർഎസ്എസുമായി സിപിഎമ്മിന് ഒരു തരത്തിലും ബന്ധമില്ല. ആർഎസ്എസ് ആശയങ്ങൾക്കെതിരെ പോരാടുന്നവരാണ് സിപിഎമ്മുകാർ. ആഭ്യന്തര ശത്രുക്കളായി ആർഎസ്എസ് കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണ്. സിപിഎം രൂപീകൃതമായ അന്ന് മുതൽ ഇന്നോളം ആർഎസ്എസുമായി ഐക്യപ്പെട്ടിട്ടില്ല. ഇന്നലെയും ഇല്ല ഇന്നും ഇല്ല ഇനി നാളേയും ഇല്ല.

18-Jun-2025