ഇസ്രായേലിനെതിരെ പ്രതിഷേധിക്കാൻ ഇന്ത്യ തയ്യാറാകണം: മുഖ്യമന്ത്രി

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രയേൽ തയ്യാറാകണമെന്നും അതിന് വേണ്ടി ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ പ്രതിഷേധിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യുദ്ധഭൂമിയിൽ കുടുങ്ങിപോയവരെ തിരിച്ചത്തിക്കാൻ കേന്ദ്ര സർക്കാർ കൃത്യമായ നടപടി സ്വീകരിക്കണം. തിരിച്ച് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്കയിൽ പേര് രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു


അതേസമയം ഇറാനെതിരെയുള്ള യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അക്രമോത്സുകമായ പ്രസ്താവനകളെ ശക്തമായി അപലപിച്ച് സി പി എം പൊളിറ്റ് ബ്യൂറോ നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്തരം വാചാടോപങ്ങൾ സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുകയും പശ്ചിമേഷ്യൻ മേഖലയെ മുഴുവൻ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുകയും ചെയ്യുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ പറഞ്ഞു.

പ്രസിഡന്റ് ട്രംപ് ഇപ്പോൾ ഇറാനിയൻ നേതാക്കളെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഇറാന്റെ നിരുപാധികമായ കീഴടങ്ങൽ ആവശ്യപ്പെടുകയും ചെയ്യുന്നത് വളരെ നിന്ദ്യമാണ്. പശ്ചിമേഷ്യയിൽ യു എസ് സൈനിക കപ്പലുകളുടെ വലിയ തോതിലുള്ള സമാഹരണം ഇറാനെതിരെ ആക്രമണം നടത്താൻ ഇസ്രായേലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ സന്നദ്ധതയെ കൂടുതൽ വ്യക്തമാക്കുന്നു. ഈ സംഭവവികാസങ്ങൾ അപകടകരമാണ്, മേഖലയെയും ലോകത്തെയാകെയും വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലേക്ക് ഇത് തള്ളിവിടാമെന്നും സി പി എം ചൂണ്ടികാട്ടി.

കാനഡയിൽ നടന്ന ജി 7 യോഗത്തിൽ നിന്നുള്ള പ്രസ്താവന ഈ അക്രമോത്സുകതയ്ക്ക് ആക്കം കൂട്ടുന്നു. ഇസ്രായേലിന്റെ ആക്രമണത്തിനു നേരെ കണ്ണടയ്ക്കുന്ന ജി 7 ഇറാനെ കുറ്റപ്പെടുത്തുന്നത് അപലപനീയമാണ്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും തുടർച്ചയായ അസ്ഥിരതയ്ക്കും ഇസ്രായേലാണ് പ്രാഥമിക ഉത്തരവാദിത്തം എന്ന് വ്യക്തമാണ്. ഗാസയിലെ വംശഹത്യയോടെ ഇസ്രായേൽ ആരംഭിച്ച ആക്രമണങ്ങൾ സിറിയ, ലെബനൻ, യെമൻ, ഇപ്പോൾ ഇറാൻ എന്നിവയുൾപ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും സൈനിക നടപടികൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെ നിയന്ത്രിക്കാതെ, മേഖലയിലെ സമാധാനവും സ്ഥിരതയും അകലെ ത്തന്നെ ആയിരിക്കുമെന്നും സി പി എം ഓർമ്മിപ്പിച്ചു.

19-Jun-2025