നിലമ്പൂരിൽ എന്നെ ആവശ്യമില്ലെന്ന് പാർട്ടി കരുതിയിട്ടുണ്ടാകും: ശശി തരൂർ
അഡ്മിൻ
കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ. നിലമ്പൂരിൽ പ്രചാരണത്തിനായി വിളിച്ചില്ലെന്നാണ് ശശി തരൂരിൻ്റെ പരാതി. വിദേശത്ത് നിന്ന് തിരിച്ചുവന്നതിന് ശേഷം ഒരു മിസ്‌ഡ് കോൾ പോലും വന്നിട്ടില്ല. കോൺഗ്രസിന് തന്നെ ആവശ്യമില്ലെന്നും കേന്ദ്ര സർക്കാരിന് വേണമെന്നുള്ളത് കൊണ്ടാണ് വിളിച്ചതെന്നും തരൂർ പറഞ്ഞു.
ഇടിച്ചുകയറി പരിപാടികൾക്ക് പോകുന്ന പതിവ് തനിക്കില്ലെന്ന് പറഞ്ഞ തരൂർ, ക്ഷണിച്ചാൽ പോകുമായിരുന്നെന്നും വ്യക്തമാക്കി. "മര്യാദയോട് പെരുമാറുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് പ്രത്യേകിച്ച് ക്ഷണം വേണമെന്നില്ല. പക്ഷേ പ്രോഗ്രാം സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. ക്ഷണിച്ചില്ലെങ്കിലും നിലമ്പൂരിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം," ശശി തരൂർ പറഞ്ഞു. പ്രചാരണത്തിന് ക്ഷണിച്ചില്ലെന്നത് സത്യമാണ്. അന്ന് കേരളത്തിനു പുറത്തായിരുന്നു. എന്നാൽ കേരളത്തിൽ തിരിച്ചെത്തിയപ്പോഴും മെസേജുകൾ കിട്ടിയില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. നേതൃത്വത്തോട് പലപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവരോടും സൗഹൃദപരമായാണ് പോകുന്നത്. ഇന്ന് അതേപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, നേരിട്ട് നേതൃത്വത്തോട് സംസാരിക്കാനാണ് ശ്രമമെന്നും തരൂർ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂരിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് മാറ്റമില്ലെന്നും ശശി തരൂർ പറയുന്നു. ഓപ്പറേഷൻ സിന്ദൂരിൽ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാജ്യത്തിനൊരാവശ്യം വരുമ്പോൾ കടമ നിർവഹിക്കും. പ്രധാനമന്ത്രിയെ കണ്ടതിൽ രാഷ്ട്രീയമില്ല. സർക്കാർ തന്ന ഉത്തരവാദിത്തത്തിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുക മാത്രമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അതിർത്തി കടന്ന് ആക്രമിച്ചു എന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ തൻ്റെ തലയ്ക്ക് സൂക്കേടില്ലെന്നും ശശി തരൂർ പറഞ്ഞു.