ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം: തുർക്കി

ഇസ്രയേലിനെ വിമർശിച്ച് തുർക്കി. യുഎസ് -ഇറാൻ ആണവ ചർച്ചകൾ അട്ടിമറിക്കാനാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും രജബ് തയ്യിബ് എർദോഗൻ പറഞ്ഞു.

ഇസ്താംബൂളിൽ ഒഐസി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തെ നിയമപരമായ വഴിയിലാണ് ഇറാൻ പ്രതിരോധിക്കുന്നത്. ആത്യന്തിക വിജയം ഇറാന്റേതാകും. ഇസ്രായേൽ ലക്ഷ്യം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനും ഇറാനുമൊപ്പം മുസ്‌ലിം ലോകം ഉറച്ചുനിൽക്കണം. പലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കൂടി അവർ കടന്നുകയറുമെന്നും എർദോഗൻ പറഞ്ഞു.

അതിനിടെ ഇസ്രായേലിന്റെ വിവിധ നഗരങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണം നിർത്താതെ ഇസ്രയേലുമായി ഒരു ചർച്ചക്കും തയ്യാറില്ലെന്നും ഇറാൻ വ്യക്തമാക്കി. യുഎസ് ഇപ്പോൾ തന്നെ യുദ്ധത്തിൽ ഇസ്രയേലിന് പിന്തുണ നൽകുന്നുണ്ട്.

21-Jun-2025