ഇറാന് ആണവപോര്‍മുനകള്‍ നല്‍കാന്‍ നിരവധി രാജ്യങ്ങള്‍ തയ്യാര്‍: റഷ്യ

ഇറാനെതിരെ ഇസ്രയേലിനൊപ്പം അമേരിക്കയും പങ്കുചേര്‍ന്നതോടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഉന്നതതല ചര്‍ച്ചകള്‍ക്കായി തയ്യാറെടുത്ത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പുടിനുമായുള്ള കൂടിയാലോചനകള്‍ ജൂണ്‍ 23 രാവിലെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.

ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്നതിനുള്ള ‘ആവശ്യമായ നടപടി’ എന്നാണ് അമേരിക്ക തങ്ങളുടെ ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇറാനിയന്‍ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തിന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ഇസ്രയേലിനൊപ്പം ചേര്‍ന്നത്.

ട്രംപ് അമേരിക്കയെ മിഡില്‍ ഈസ്റ്റില്‍ ഒരു പുതിയ യുദ്ധത്തിലേക്ക് തള്ളിവിട്ടുവെന്ന്
മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്വദേവ് ആരോപിച്ചു. ‘സമാധാനപാലകനായ പ്രസിഡന്റായി വന്ന ട്രംപ്, അമേരിക്കയ്ക്കായി ഒരു പുതിയ യുദ്ധം ആരംഭിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ടെലിഗ്രാമില്‍ കുറിച്ചത്.

ഇറാനിലെ ആണവനിലയങ്ങള്‍ക്ക് അമേരിക്കയുടെ ആക്രമണത്തില്‍ വളരെ ചെറിയ കേടുപാടുകളേ സംഭവിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. ഇറാന് ഇനിയും ആണവ സമ്പുഷ്ടീകരണം നടത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിരവധി രാജ്യങ്ങള്‍ ഇറാന് ആണവ പോര്‍മുനകള്‍ നേരിട്ട് നല്‍കാന്‍ തയ്യാറാണെന്നും മെദ്വദേവ് വ്യക്തമാക്കി.

22-Jun-2025