പാക് സൈനിക മേധാവി ട്രംപിനെ കണ്ടത് ഇറാനെ ആക്രമിക്കാനോ: അസദുദ്ദീൻ ഒവൈസി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകാനുള്ള പാകിസ്ഥാന്റെ ശുപാർശയെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പരിഹസിച്ചു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള അമേരിക്കൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ പരാമർശം. ഇറാനിൽ ബോംബിടാൻ പദ്ധതിയിടാനാണോ പാകിസ്ഥാൻ സൈനിക മേധാവി ട്രംപിനെ കണ്ടത് എന്ന് അദ്ദേഹം ചോദിച്ചു.

‘പലസ്തീനികളുടെ കശാപ്പുകാരൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഒവൈസി രൂക്ഷമായി വിമർശിച്ചു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന “വംശഹത്യ”യെക്കുറിച്ചും അമേരിക്കയുടെ നിസ്സംഗതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “വെസ്റ്റ് ബാങ്കിലും ഗാസയിലും പലസ്തീനികൾ വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്നു. ചരിത്രം നെതന്യാഹുവിനെ പലസ്തീനികളുടെ കശാപ്പുകാരനായി ഓർക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

23-Jun-2025