വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുമാണ് ജനങ്ങളുമായി സംവദിക്കാൻ ശ്രമിച്ചത്: എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ജനവിധിയെ മാനിക്കുന്നതായും വിജയിച്ച ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'തോറ്റാലും ജനങ്ങൾക്കായി പോരാടുന്നത് എൽഡിഎഫ് തുടരും. നിലമ്പൂരിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട് പാഠങ്ങളുടെകൂടി അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. എതിർപാർട്ടികൾ വിവാദങ്ങളിലൂടെ തളർത്താൻ ശ്രമിച്ചെങ്കിലും അതിന് പിടികൊടുക്കാതിരിക്കാൻ ശ്രമിച്ചു. വികസന കാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുമാണ് ജനങ്ങളുമായി സംവദിക്കാൻ ശ്രമിച്ചത്. അത് ജനങ്ങൾ ആ നിലയിൽതന്നെ പരിഗണിച്ചില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് എന്നും സ്വരാജ് പറഞ്ഞു.

കറണ്ട്കട്ട് അടക്കം ഇല്ലാതായത് ഇടതുസർക്കാരിന്റെ കാലത്താണ്. ഭരണവിരുദ്ധവികാരം എന്നുപറയുമ്പോൾ, വീണ്ടും കറണ്ടുകട്ടിന്റെ കാലത്തേക്ക് തിരിച്ചുപോകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നാണോ പറയുന്നത്. ക്ഷേമപെൻഷൻ ഉയർത്തിയതും കൃത്യമായി വിതരണം ചെയ്യുന്നതും ഇടതുസർക്കാരാണ്. അപ്പോൾ പെൻഷൻ നിർത്തിവെക്കണം എന്നാണ് നിലമ്പൂരിലെ വിധിയിലൂടെ ജനം ഉദ്ദേശിച്ചത് എന്ന് പറയുന്നത് ശരിയാണോ? എന്നും സ്വരാജ് ചോദിച്ചു

23-Jun-2025