ഇറാന്റെ ഖത്തർ ആക്രമണത്തിന് പിന്നാലെ താറുമാറായി വ്യോമഗതാഗതം
അഡ്മിൻ
ദോഹയിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ താറുമാറായി വ്യോമഗതാഗതം. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതോടെ യാത്രക്കാർ വലഞ്ഞു.
കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ഖത്തർ വിമാനങ്ങളിലൊന്ന് നേരത്തേ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചത്.
നോർത്ത് അമേരിക്കയുടെയും യൂറോപ്പിന്റെയും കിഴക്കൻ തീരത്തേക്കും തിരിച്ചുമുള്ള സർവീസുകളും എയർലൈൻ നിർത്തി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പ്രഖ്യാപനം എന്നാണ് വിമാന കമ്പനികൾ അറിയിക്കുന്നത്. രാത്രിയും പുലർച്ചെയുമായി 8 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ് നിർത്തിവച്ചത്. നിരവധി യാത്രക്കാരാണ് വിമാനസർവീസുകൾ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായത്.