കെഎസ്ആർടിസി ഡിപ്പോകളിൽ മൊബൈൽ ഫോൺ നൽകും; മന്ത്രി ഗണേഷ് കുമാർ
അഡ്മിൻ
കെഎസ്ആർടിസി ഡിപ്പോകളിൽ ജൂലൈ ഒന്നു മുതൽ മൊബൈൽ ഫോൺ നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതിക്ക് ഇതോടെ പരിഹാരമാകും. 24 മണിക്കൂറും പ്രവർത്തിക്കുമെന്നും എൻക്വയറി കൗണ്ടറിന്റെ ആവശ്യം ഇനി ഇല്ലെന്നും മന്ത്രി പറഞ്ഞു.
ചലോ ആപ്പ് കൂടുതൽ കാര്യക്ഷമമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ബസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരവും ചലോ ആപ്പിൽ അറിയാം. പരമാവധി കണ്ടക്ടർമാരും ഡ്രൈവർമാരും ഡ്യൂട്ടിക്ക് പോകണമെന്നും മന്ത്രി പറഞ്ഞു. ഗുരുതര രോഗമുള്ളവരെ മാത്രം ഓഫീസ് ജോലിക്ക് നിയോഗിക്കും. മറ്റുള്ളവർ ജോലിക്ക് പോകണം എന്നും മന്ത്രി അറിയിച്ചു.
പരമാവധി ഓഫീസുകളെ ഇ ഓഫീസ് ആക്കും. പരമാവധി പേപ്പർ ജോലികൾ കുറയ്ക്കും. പലയിടത്തും ലാൻഡ് ഫോണുകൾ പ്രവർത്തിക്കുന്നില്ല. കൺസഷൻ കാർഡുകൾ സ്മാർട്ട് കാർഡുകൾ ആകും. കുട്ടികൾക്ക് പുതിയ സ്മാർട്ട് സ്റ്റുഡൻസ് കൺസഷൻ കാർഡ് ഇറക്കും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 109 രൂപ വാർഷിക ചെലവ് വരുന്ന രീതിയാണ് വാർഷിക കാർഡുകൾ ഇറക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്റ്റുഡൻസ് കാർഡ് പുതിയ കെഎസ്ആർടിസി കാർഡ് ആക്കി മാറ്റേണ്ടതില്ല. സ്റ്റുഡൻസ് കാർഡ് കെഎസ്ആർടിസി ട്രാവൽ കാർഡ് ആക്കി മാറ്റാം. റീച്ചാർജ് ചെയ്താൽ മതിയാകും. മാധ്യമ പ്രവർത്തകർ, അംഗപരിമിതർ എല്ലാവർക്കും പ്രത്യേക സ്മാർട്ട് കാർഡ് വരും. ഒരു ലക്ഷം ട്രാവൽ കാർഡ് അടിച്ചതിൽ 82000 വിറ്റു പോയി. നാലുലക്ഷം ട്രാവൽ കാർഡുകൾ കൂടി പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.