ഭരണഘടനാ ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ്

ഭരണഘടനാ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘സെക്യുലര്‍’ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. അന്‍പത് വര്‍ഷം മുന്‍പ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ദത്താത്രേയ ഈ ആവശ്യം ഉന്നയിച്ചത്.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവര്‍ ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി കറങ്ങുകയാണെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ കോണ്‍ഗ്രസ് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. അവരുടെ പൂര്‍വികരാണ് അത് ചെയ്തത്. കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയാന്‍ തയ്യാറാകണം.

കോണ്‍ഗ്രസാണ് ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത്. അവര്‍ ഉള്‍പ്പെടുത്തിയ ആ വാക്കുകള്‍ ഒഴിവാക്കണമെന്നും ദത്താത്രേയ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയുടെ കാലത്ത് പതിനായിരങ്ങളാണ് ജയിലുകളിലും മറ്റും ദുരിതം അനുഭവിച്ചത്. ജൂഡീഷ്യറിക്കും മാധ്യമങ്ങള്‍ക്കും വരെ വിലക്കേര്‍പ്പെടുത്തിയെന്നും ദത്താത്രേയ ആരോപിച്ചു.

27-Jun-2025