നിലമ്പൂരിൽ ഇടതുവോട്ടുകൾ അൻവറിന് പോയത് താൽക്കാലിക പിന്തുണ: എംവി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂരിൽ ഇടതുവോട്ടുകൾ പി.വി.അൻവറിന പോയെന്ന് പാർട്ടി സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ . എന്നാൽ ഇടതുവോട്ടുകൾ അൻവറിന് പോയത് താൽക്കാലിക പിന്തുണയെന്നും, അൻവർ, കഴിഞ്ഞ 9 വർഷം ഇടതുസർക്കാർ മണ്ഡലത്തിൽ നടത്തിയ വികസനം സ്വന്തം നേട്ടമായി പ്രചരിപ്പിച്ചാണ് വോട്ട് നേടിയതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

നിലമ്പൂരിലെ സംഘടനാദൗർബല്യം പരിശോധിച്ചു നടപടികൾ സ്വീകരിക്കും. ആർഎസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമർശം യോഗങ്ങളിൽ ചർച്ച ചെയ്‌തിട്ടില്ലെന്നും നിലമ്പൂരിൽ വോട്ട് കുറയാൻ അത് ഇടയാക്കിയിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.മുൻ തിരഞ്ഞെടുപ്പുകളിലെ നില പരിശോധിച്ചാൽ നിലമ്പൂരിൽ ഇടതുപക്ഷത്തിനു രാഷ്ട്രീയമായ വോട്ട് നാൽപതിനായിരത്തിന് അടുത്താണ്. ഇത്തവണ അത് 66,660 ആക്കി വർധിപ്പിക്കാൻ സാധിച്ചത് രാഷ്ട്രീയ അടിത്തറ വർധിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ സാമൂഹികമണ്ഡലത്തിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചെയ്ത് അവരുടെ കാഴ്‌ചപ്പാടുകൾ സ്വീകരിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. ഈ ബന്ധം മതനിരപേക്ഷ ഉള്ളടക്കമുള്ള ആളുകളെ കൂടി മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കും. ഇത് കേരളത്തിന്റെ മതനിരപേക്ഷ അവസ്‌ഥയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജമാത്തെ ഇസ്ലാമിയുമായുള്ള അവരുടെ കൂട്ടുകെട്ടിനെതിരെ മതവിശ്വാസികൾ തന്നെ രംഗത്തിറങ്ങി പ്രതിഷേധിച്ചത്. എല്ലാ മതവിശ്വാസികൾക്കും സമാധാനപരമായി ജീവിക്കുന്ന കേരളത്തിൻ്റെ അന്തരീക്ഷം തകർക്കാനാണ് ഈ കൂട്ടുകെട്ട് എന്നും അദ്ദേഹം പറഞ്ഞു.


നന്നായി വായിക്കുകയും നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന എം.സ്വരാജിനെതിരെ വിചിത്രമായ നിലപാടാണ് യുഡിഎഫും ചില ബുദ്ധിജീവികളും നിലമ്പൂരിൽ സ്വീകരിച്ചത്. വായിക്കുകയും എഴുതുകയും ചെയ്യുന്നത് മഹാഅപരാധമാണെന്ന തരത്തിലുള്ള പ്രചാരണമാണ് ഉയർത്തിക്കൊണ്ടുവന്നത്.

പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നത്. പാർട്ടി സെക്രട്ടറിക്ക് എതിരെയുള്ള വിമർശനങ്ങൾ പാർട്ടിക്കെതിരെയുള്ളതാണെന്ന് വ്യക്തമാണ്. പാർട്ടി സമ്മേളനകാലത്തും സമാനമായ നീക്കം നടത്തിയിരുന്നു. സംസ്‌ഥാന സെക്രട്ടറിയെ പാർട്ടി സംസ്‌ഥാന സമിതി വിമർശിച്ചുവെന്നും മുഖ്യമന്ത്രി ശാസിച്ചുവെന്നുമുള്ള തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഈ സമീപനം ശരിയല്ല. എനിക്കെതിരായി ഒരു പരാമർശവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിട്ടില്ല. ഇതു കളവാണെന്ന് മുഖ്യമന്ത്രി തന്നെ കമ്മിറ്റിയിൽ പറഞ്ഞു എന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

27-Jun-2025