റവന്യു വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃക : സ്പീക്കർ എ എൻ ഷംസീർ
അഡ്മിൻ
കേരളത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹാരം കണ്ടെത്തുന്ന റവന്യൂ വകുപ്പിന്റെ ഭൂഭരണ നടപടികൾ മാതൃകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ. റവന്യൂ, സർവെ വകുപ്പുകൾ സംഘടിപ്പിച്ച ‘ഭൂമി’ ഡിജിറ്റൽ റീ സർവെ നാഷണൽ കോൺക്ലേവിന്റെ ഡെലിഗേറ്റ് സെക്ഷനുകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ പാതയുടെ വികസനത്തിനുൾപ്പടെ ആവശ്യമായി വന്ന ഭൂമി ആക്ഷേപങ്ങളില്ലാതെ അനായാസമായി ഏറ്റെടുത്ത് നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞു. ഭൂ തർക്കങ്ങളില്ലാത്ത ഒരു നാടായി കേരളത്തെ മാറ്റാൻ കഴിയുന്ന ഡിജിറ്റൽ റീ സർവെയും ഭൂമി സംബന്ധമായ എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കിൽ സാധ്യമാക്കുന്ന 'എന്റെ ഭൂമി' ഏകജാലക പോർട്ടലും മാതൃകയാക്കി സ്വീകരിക്കാൻ ഇത്രയധികം സംസ്ഥാനങ്ങൾ തയ്യാറായി മുന്നോട്ടു വരുന്നത് അഭിമാനകരമാണെന്നും സ്പീക്കർ പറഞ്ഞു.
രാജ്യത്തിന് മുഴുവൻ മാതൃകയായി ഡിജിറ്റൽ സർവേയെ വികസിപ്പിക്കുന്ന ദൗത്യം തുടരാനും നേതൃത്വം നൽകാനും സംസ്ഥാനം തയ്യാറാണെന്ന് അദ്ധ്യക്ഷനായിരുന്ന റവന്യു, ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പദ്ധതിയുടെ വിപുലീകരണത്തിനായി തുടർന്നും ഫലപ്രദമായ ചർച്ചകൾ നടത്തും. ഡിജിറ്റൽ സർവേയ്‌ക്കൊപ്പം മുഴുവൻ പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നടപ്പാക്കുകയാണ്. നവംബർ ആദ്യത്തോടെ ഇത് പ്രാബല്യത്തിൽ വരും. ഓരോ വ്യക്തിക്കും ഭൂമി സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഒരൊറ്റ കാർഡിൽ രേഖപ്പെടുത്തി ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നൽകുന്ന പ്രക്രീയ അവസാന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഒരു വിജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായും മാറ്റാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഒരു വിജ്ഞാന അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് അടിസ്ഥാനപരമായ ആവശ്യം അറിവാണ്, അതാണ് സംസ്ഥാനത്തിന്റെ ശക്തി. ഉയർന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി കേരളത്തിന്റെ നേട്ടമാണ്. റവന്യൂ വകുപ്പുമായി സഹകരിച്ചുകൊണ്ട് നിക്ഷേപം ആകർഷിക്കാൻ വ്യവസായ വകുപ്പ് മുൻകൈ എടുത്തു പ്രവർത്തിച്ചുവരികയാണ്. അതുകൊണ്ടാണ് ഈ വർഷം രാജ്യത്തെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിലും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലും കേരളത്തിന് ഒന്നാം സ്ഥാനത്ത് എത്താനായതെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിലും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷും കോൺക്ലേവിൽ സംബന്ധിച്ചു. സമാപനസമ്മേളനത്തിൽ ലാൻഡ് റവന്യു കമ്മിഷണർ മുഹമ്മദ് സഫറുള്ള, സർവേ ഡയറക്ടർ സീറാം സാംബശിവ റാവു, തമിഴ്നാട് റവന്യു ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമുദ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് നടക്കുന്ന ഫീൽഡ് സന്ദർശനത്തോടെ ദേശീയ കോൺക്ലേവിന് സമാപനമാകും. 23 സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 127 പ്രതിനിധികൾ അഞ്ച് ജില്ലകളിൽ ഡിജിറ്റൽ റീ സർവെ നടപടികൾ തുടരുന്ന വില്ലേജുകളിൽ നേരിട്ട് സന്ദർശിക്കും.
27-Jun-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ