ഹിന്ദി ആരുടേയും ശത്രുവല്ലെങ്കില്‍ ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ: കനിമൊഴി
അഡ്മിൻ
ഹിന്ദി ആരുടേയും ശത്രുവല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തി ഡിഎംകെ എംപി കനിമൊഴി. ഹിന്ദി ആരുടേയും ശത്രുവല്ലെങ്കില്‍ ഉത്തരേന്ത്യക്കാര്‍ തമിഴ് പഠിക്കട്ടെ എന്ന് കനിമൊഴി പറഞ്ഞു.
ഹിന്ദി ഒരു ഇന്ത്യന്‍ ഭാഷയുടേയും എതിരാളിയല്ലെന്നും മറിച്ച് എല്ലാവരുടേയും സുഹൃത്താണെന്നുമായിരുന്നു നേരത്തെ ഷാ പറഞ്ഞിരുന്നത്. രാജ്യത്ത് ഒരു ഭാഷയ്ക്കെതിരേയും എതിര്‍പ്പ് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ പ്രതികരണം. ഹിന്ദി ഒരു ഭാഷയുടേയും ശത്രുവല്ലെങ്കില്‍ തമിഴും ഒരു ഭാഷയുടേയും ശത്രുവല്ല. അവര്‍ തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാര്‍ത്ഥ ദേശിയോദ്ഗ്രഥനം – കനിമൊഴി പറഞ്ഞു.
തങ്ങള്‍ ആരുടേയും ശത്രുക്കളല്ലെന്നും എല്ലാവരുടേയും സുഹൃത്തുക്കളാണെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഭാഷയും പഠിക്കൂ എന്നും കനിമൊഴി പറഞ്ഞു. അതേസമയം അമിത് ഷായുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കനിമൊഴിയുടെ പ്രതികരണം.