തെരഞ്ഞെടുപ്പ് കമ്മീഷനെ പൗരത്വം നല്‍കാനുള്ള ഏജന്‍സിയാക്കി മാറ്റരുത്

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തും. നിയമവിരുദ്ധത തെളിയിക്കപ്പെട്ടാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഫലങ്ങള്‍ സെപ്തംബര്‍ വരെ മാറ്റിവെയ്ക്കാമെന്നും വേണ്ടിവന്നാല്‍ റദ്ദാക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വോട്ടര്‍ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കപ്പെട്ടാല്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

വോട്ടര്‍ പട്ടികയുടെ പരിശോധനക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ടോയെന്നാണ് നോക്കേണ്ടതെന്നും അങ്ങനെയുണ്ടെങ്കില്‍ അത്തരം നടപടിക്ക് തടസം നില്‍ക്കാനാവില്ലെന്ന് പറഞ്ഞ കോടതി പക്ഷേ നിയമവിരുദ്ധതയുണ്ടെങ്കില്‍ ഇടപെടുമെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് എട്ട് കോടി വോട്ടര്‍മാരുടെ വോട്ടവകാശം സംബന്ധിച്ച് വിവാദ പുനപരിശോധന നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ കുറിച്ച് വിധി വരാന്‍ വൈകുമെങ്കിലും സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിയ പ്രത്യാശ നല്‍കുന്ന ഒന്നാണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ തത്വങ്ങളെയും നിയമപരമായ സാധുതയെയും വെല്ലുവിളിച്ചാണെന്ന് പറഞ്ഞ പ്രതിപക്ഷത്തിന് കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷ നല്‍കുന്നു.


ആധാര്‍ കാര്‍ഡ് പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി ശരിവെച്ചു. ആധാറിനെ പൗരത്വം തെളിയിക്കുന്നതിനുള്ള നിര്‍ണായക രേഖയായി കണക്കിലെടുക്കാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും എന്നാല്‍ ആധാറില്‍ സ്വതന്ത്രമായ പരിശോധന വേണ്ടിവരുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെ 1950നുശേഷം ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണെന്നും എന്നാല്‍, ഇപ്പോഴത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ഗുരുതരമായ ക്രമക്കേട് ഉണ്ടെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെ പൗരത്വം നല്‍കാനുള്ള ഏജന്‍സിയാക്കി മാറ്റരുതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കുന്നതിലേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വഴിയൊരുക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

12-Aug-2025