വിദേശ പഠനത്തിന് 10 വർഷം കൊണ്ട് ഇന്ത്യക്കാർ ചിലവഴിച്ചത് 62 IIT സ്ഥാപിക്കാൻ കഴിയുന്നത്ര തുക

കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനായി കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യക്കാർ വിദേശത്തേക്ക് അയച്ചത് 1.76 ലക്ഷം കോടി രൂപ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ)കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.60-ൽ അധികം പുതിയ ഐഐടികൾ നിർമ്മിക്കാൻ പര്യാപ്തമായത്ര ഭീമമായ തുകയാണിത്.സർക്കാരിന്റെ വാർഷിക ഉന്നത വിദ്യാഭ്യാസ ബജറ്റിന്റെ മൂന്നിരട്ടിയിലധികം വരും

2023-24-ൽ മാത്രം ഇന്ത്യക്കാർ കുട്ടികളുടെ പഠനത്തിനായി ഏകദേശം 29,000 കോടി രൂപ വിദേശത്തേക്ക് അയച്ചു. മുൻവർഷത്തേതിന് ഏകദേശം തുല്യമായ തുകയാണിത്. ഒരു ദശാബ്ദം മുൻപ് ഇത് വെറും 2,429 കോടി രൂപയായിരുന്നു. പത്ത് വർഷത്തിനുള്ളിൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് അയക്കുന്ന പണത്തിൽ ഏകദേശം 1,200% വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതിനിടെ, 2023-നെ അപേക്ഷിച്ച് 2024-ൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 15 ശതമാനം കുറവുണ്ടായിട്ടുണ്ട്. പല രാജ്യങ്ങളും വിസ നിയമങ്ങൾ കർശനമാക്കിയതാണ് ഇതിന് കാരണം. 2019-ൽ 5.9 ലക്ഷത്തിൽ താഴെ വിദ്യാർഥികളാണ് വിദേശത്തേക്ക് പോയത്. 2025-26 വർഷത്തേക്ക് കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഏകദേശം 50,078 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷം മാത്രം, ഇന്ത്യക്കാർ ഈ തുകയുടെ പകുതിയിലധികം വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചു.

വിദേശത്തേക്ക് പണം അയക്കുമ്പോൾ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും നൽകേണ്ടിവരുന്ന ബാങ്ക് ചാർജുകളെക്കുറിച്ചോ കറൻസി വിനിമയത്തിലെ അധിക നിരക്കുകളെക്കുറിച്ചോ ആർബിഐ വിവരം നൽകിയിട്ടില്ല. 2018-19 മുതൽ, വിദ്യാഭ്യാസത്തിനായുള്ള പണമിടപാടുകളുടെ എണ്ണം കുത്തനെ വർധിച്ചതായി ആർബിഐ കണക്കുകൾ കാണിക്കുന്നു. 2018-19ൽ 3.63 ലക്ഷമായിരുന്നത് 2022-23ൽ ഏകദേശം 10 ലക്ഷമായി ഉയർന്നു, പിന്നീട് 2023-24ൽ 9.43 ലക്ഷമായി അൽപം കുറഞ്ഞിട്ടുണ്ട്

14-Aug-2025