ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ് : എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ . ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്തിന്‍റെ നല്ല അംഗീകാരം കിട്ടിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്‍റെ പേരാണ് വർഗീയത. ഇത്തരം വർഗീയവാദികൾക്ക് ഒപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നാണ് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയ വാദികള്‍ പറയുന്നത്. എന്നാൽ, വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വർഗീയവാദികൾ ശ്രമിക്കുന്നത്. വിശ്വാസികളെ കൂട്ടിച്ചേർത്ത് വേണം വർഗീയവാദികളെ ഫലപ്രദമായി പ്രതിരോധിക്കാനെന്നും എംവി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.