‘സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യം’: അതിരുവിട്ടെന്ന് മുഖ്യമന്ത്രി
അഡ്മിൻ
ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണപ്പാളി വിവാദത്തിൽ മുഖ്യമന്ത്രി ആദ്യമായാണ് പ്രതികരിക്കുന്നത്.
“പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധം ഇതാദ്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു. സഭയിലെ സ്പീക്കറുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സ്പീക്കർ സമവായത്തിന് ശ്രമിച്ചിരുന്നു. ഇതിനായി വിളിച്ച കക്ഷി നേതാക്കളുടെ ചർച്ചയിൽ ഭരണപക്ഷം പങ്കെടുക്കുകയും ചെയ്തു. എന്നാൽ, സ്പീക്കറുടെ ഓഫീസിൽ നിന്ന് അറിയിച്ചപ്പോഴാണ് പ്രതിപക്ഷം ചർച്ചയ്ക്ക് വരുന്നില്ലെന്ന് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് പ്രതിപക്ഷത്തിനും ആവശ്യം ഉന്നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം എന്തിനാണ് ഇത്രയധികം പ്രതിഷേധിക്കുന്നതെന്നും എന്തിനും മറുപടി പറയാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.”പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുകയാണ്. പുകമറ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ, സർക്കാർ ഒന്നിനേയും ഭയപ്പെടുന്നില്ല,” മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഈ വിഷയത്തിൽ ഹൈക്കോടതിയുടെ പരിശോധന നടക്കുന്നുണ്ട്. അതുപോലെ, എസ്.ഐ.ടി അന്വേഷണം നടക്കുകയാണ്. എല്ലാ കാലത്തും സർക്കാർ ഒരു കുറ്റവാളിയെയും സംരക്ഷിച്ചിട്ടില്ല. അതെന്റെ രീതിയല്ല. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ശബരിമല സ്വർണപ്പാളി വിവാദത്തെ തുടർന്ന് ഇന്ന് മൂന്നാം ദിവസമാണ് സഭാ നടപടികൾ സ്തംഭിച്ചത്. ഇന്ന് പ്രതിഷേധം കനത്തതോടെ സഭ നിർത്തിവെച്ചെങ്കിലും, കുറച്ച് സമയത്തിനകം വീണ്ടും ചേരുകയായിരുന്നു.