ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യാ വർധനവിന് കാരണം പാക്-ബംഗ്ലാദേശ് കുടിയേറ്റം: അമിത് ഷാ
അഡ്മിൻ
രാജ്യത്തെ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നതിന് കാരണം പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചപ്പോൾ, ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. ഇതിന് കാരണം പ്രത്യുൽപാദന നിരക്കല്ല, മറിച്ച് നുഴഞ്ഞുകയറ്റമാണ്,” അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ഇരുവശത്തും പാകിസ്ഥാനും രൂപീകരിക്കപ്പെട്ടതിന് ശേഷം ആ ഭാഗങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റം സംഭവിച്ചതാണ് രാജ്യത്തെ ജനസംഖ്യയിൽ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.
നുഴഞ്ഞുകയറ്റത്തിലൂടെ വോട്ടർ പട്ടികയിൽ അനധികൃതമായി ആളുകളെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും എന്ന് അമിത് ഷാ വ്യക്തമാക്കി. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂ എന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തെ അമിത് ഷാ ശക്തമായി ന്യായീകരിച്ചു. വോട്ടർപട്ടിക ശുദ്ധീകരിക്കുന്നത് രാഷ്ട്രീയമായി കാണരുത്, അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാൽ, ഈ പരിഷ്കരണ നടപടികൾക്കെതിരെ കോൺഗ്രസ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.