കള്ളപ്പണം വെളുപ്പിക്കൽ കേസ്; റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സഹായി അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ സഹായി അറസ്റ്റിലായതായി റിപ്പോർട്ട്. റിലയൻസ് പവർ ലിമിറ്റഡിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ അശോക് കുമാർ പാലിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അതേസമയം 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അശോക് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ഇയാൾ 25 വർഷത്തിലേറെയായി ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഏഴ് വർഷത്തിലേറെയായി റിലയൻസ് പവറിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ജോലി ചെയ്യുന്നുമുണ്ട്.

റിലയൻസ് ഇൻഫ്രാസ്ട്രക്ചർ (ആർ ഇൻഫ്ര) ഉൾപ്പെടെയുള്ള ഗ്രൂപ്പിന്റെ വിവിധ കമ്പനികൾ നടത്തിയ 17,000 കോടിയിലധികം രൂപയുടെ വായ്പാ "വഴിമാറ്റം", സാമ്പത്തിക ക്രമക്കേടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസ്. 2017 നും 2019 നും ഇടയിൽ അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ ഏകദേശം 3,000 കോടി രൂപയുടെ "നിയമവിരുദ്ധ" വായ്പാ വകമാറ്റവുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ പ്രധാന ആരോപണം. പിന്നെയും സമാനമായ തട്ടിപ്പുകൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് നടത്തിയതായി ആരോപിക്കപ്പെടുന്ന 14,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇതി ഏറ്റവും ഗൗരവമുള്ള ക്രമക്കേട് എന്നാണ് ലഭിക്കുന്ന വിവരം.

11-Oct-2025