കലുങ്ക് സംവാദത്തിൽ അപമാനിച്ചു ; നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിൽ നടത്തിയ കലുങ്ക് സംവാദത്തിൽ അപമാനിച്ചുവെന്നാരോപിച്ച് നാല് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തൃശൂർ വരന്തരപ്പിളിയിലെ നാല് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ തൊട്ടടുത്ത ദിവസം കോൺഗ്രസിൽ ചേർന്നത്. ഈ മാസം 18-ാം തീയതിയാണ് വരന്തരപ്പിളി പഞ്ചായത്തിലെ നാലാം വാർഡിൽ കലുങ്ക് സംവാദം നടന്നത്.

വരന്തരപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് ബിജെപി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡ് അംഗങ്ങളായ സജീവ ബിജെപി പ്രവർത്തകരായിരുന്നു ഇവർ. സുരേഷ് ഗോപിയോടുള്ള വിരോധമാണ് പാർട്ടി വിടാൻ കാരണമെന്നും കലുങ്ക് സംവാദത്തിനിടെ ബിജെപി മന്ത്രി അപമാനിച്ചെന്നും പാർട്ടി വിട്ടവർ പറഞ്ഞു.


കലുങ്ക് സംവാദ പരിപാടിയിൽ പങ്കെടുത്ത ഇവർ പിറ്റേന്ന് കോൺഗ്രസിൽ ചേരുകയായിരുന്നു. മന്ത്രിയുടെ പെരുമാറ്റത്തിൽ താല്പര്യമില്ലായ്മ തോന്നിയതുകൊണ്ടാണ് പാർട്ടി വിട്ടത് എന്നും ഇവർ പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രജകളല്ല തങ്ങളെന്നും രാഹുൽ ഗാന്ധി സാധാരാണക്കാരുടെ കടയിൽ പോയി ചായ കുടിക്കുമെന്നും എന്നാൽ എല്ലാവരും പ്രജകളാണെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റി എന്നും ഇവർ പറഞ്ഞിരുന്നു.

21-Oct-2025