ജാർഖണ്ഡിൽ രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് എച്ച്ഐവി! ബ്ലഡ് ബാങ്കിനെതിരെ അന്വേഷണം

ജാർഖണ്ഡിലെ ആരോഗ്യ സംവിധാനത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട്, ചായ്‌ബാസയിലെ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ചായ്‌ബാസയിലെ സദർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ഗുരുതരമായ ക്രമക്കേടുകളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്തസാമ്പിളുകൾ കൃത്യമായി ടെസ്റ്റ് ചെയ്യുന്നതിലും രേഖകൾ സൂക്ഷിക്കുന്നതിലും ബ്ലഡ് ബാങ്കിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി.

വെള്ളിയാഴ്ചയാണ് തലസീമിയ രോഗിയായ ഒരു കുട്ടിയുടെ കുടുംബം ആദ്യമായി പരാതി ഉന്നയിച്ചത്. ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ കുട്ടിക്ക് എച്ച്ഐവി പോസിറ്റീവായെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാലയളവിൽ രക്തം സ്വീകരിച്ച മറ്റ് നാല് കുട്ടികൾക്ക് കൂടി എച്ച്ഐവി ബാധിച്ചതായി കണ്ടെത്തിയത്.

സംഭവത്തെ ആരോഗ്യവകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ജാർഖണ്ഡ് സർക്കാർ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തു.

“തലസീമിയ രോഗിക്ക് രക്തം മാറി നൽകിയെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. പരിശോധനയിൽ രക്തബാങ്കിൽ ചില അപാകതകൾ കണ്ടെത്തുകയുണ്ടായി, അവ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” ഡോ. ദിനേശ് കുമാർ അറിയിച്ചു.

നിലവിൽ, ആശുപത്രിയുടെ ബ്ലഡ് ബാങ്കിനെ എമർജൻസി ഓപ്പറേഷൻസ് മോഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ. ശിപ്ര ദാസ്, ഡോ. എസ്.എസ് പാസ്വാൻ, ഡോ. ഭഗത്, ജില്ലാ സിവിൽ സർജൻ ഡോ. സുശാന്ത് കുമാർ മജ്ഹി, ഡോ. ശിവചരൺ ഹൻസ്ദ, ഡോ. മിനു കുമാരി എന്നിവരടങ്ങുന്ന സംഘമാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നത്.

26-Oct-2025