ഏഷ്യാനെറ്റ് ന്യൂസിനെതിരെ 150 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് റിപ്പോർട്ടർ ടിവി

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരുന്നു.റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽറ്റിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ഡിജിറ്റൽ ഹെഡ് ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം 9 പേർക്കെതിരെയാണ് കേസ്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോർട്ടർ ടിവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർക്കെതിരെ 150 കോടിയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തിരിക്കുന്നത്.

സിന്ധു സൂര്യകുമാർ, വിനു വി ജോൺ, പി ജി സുരേഷ് കുമാർ, അബ്‌ജോദ് വർഗീസ്, അനൂപ് ബാലചന്ദ്രൻ, ജോഷി കുര്യൻ, അഖില നന്ദകുമാർ, ജെവിൻ ടുട്ടു, അശ്വിൻ വല്ലത്ത്, റോബിൻ മാത്യു അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.ലയണൽ മെസി അടക്കമുള്ള അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവർ റിപ്പോർട്ടർ ടിവിക്കെതിരെ നിരന്തരം വ്യാജ വാർത്ത നൽകിയെന്നാണ് റിപ്പോർട്ടറിന്റെ പരാതി.

30-Oct-2025