ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരാതി നൽകി സിപിഎം

വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ സിപിഎം പരാതി നൽകിയതായി റിപ്പോർട്ട്. ഗോപാലകൃഷ്ണന്റെ പ്രസംഗം മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക സൗഹൃദവും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

സങ്കുചിതമായ വിഭാഗീയ നിലപാടുകൾ സ്വീകരിച്ച സ്ഥാനാർത്ഥിക്ക് സ്വന്തം വാർഡിൽ പോലും സ്വീകാര്യതയില്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസംഗങ്ങളെന്ന് സിപിഎം വിമർശിച്ചു.ഇതിന് മുമ്പ് കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻറ് ഗോകുൽ ഗുരുവായൂർ, ഗോപാലകൃഷ്ണനെ മത്സരത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

ഗുരുവായൂരിലെ പ്രചാരണത്തിനിടെയാണ് വിവാദ പ്രസംഗം നടന്നത്. മണ്ഡലത്തിലെ ഹൈന്ദവ ജനസംഖ്യയെ ചൂണ്ടിക്കാട്ടി അര നൂറ്റാണ്ടായി ഹിന്ദു എംഎൽഎ ഇല്ലെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. കൂടാതെ, ഗുരുവായൂരപ്പനിൽ വിശ്വാസമുണ്ടെന്ന് പറയാൻ എംഎൽഎ എൻ.കെ. അക്ബറിന് ധൈര്യമുണ്ടോ എന്ന വെല്ലുവിളിയും അദ്ദേഹം ഉയർത്തി. ഗുരുവായൂരപ്പനിൽ വിശ്വാസമില്ലാത്തവർക്ക് വോട്ട് നൽകരുതെന്ന് വിശ്വാസികൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തതോടെ വിവാദം ശക്തമായി.

20-Mar-2026