രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി കെ. എസ്. ശബരിനാഥൻ
അഡ്മിൻ
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചെന്നാരോപിച്ച് എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ. എസ്. ശബരിനാഥൻ. ഗുരുതരമായ ആരോപണമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന താത്കാലികമായി മാറ്റിവെച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.ബെംഗളൂരുവിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. കൊറമംഗല തർഡ് ബ്ലോക്കിലുള്ള ഏകദേശം 49,000 ചതുരശ്ര അടിയുള്ള വസതി മറച്ചുവെച്ചതായും കോൺഗ്രസ് ആരോപിക്കുന്നു.
നികുതി രേഖകൾ ഉൾപ്പെടെ തെളിവുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, ബിജെപിയെ അനുഗ്രഹിക്കാൻ ഉത്തരപ്രദേശിൽ നിന്ന് അഘോരികൾ എത്തിയതിനെ കുറിച്ചും ശബരിനാഥൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപി സീൽ കണ്ട സംഭവവും അദ്ദേഹം വിമർശിച്ചു.