മാറാട് കലാപത്തിൽ യു.ഡി.എഫ്- ആർ.എസ്.എസ് ‘ഡീൽ’: പി. ജയരാജൻ
അഡ്മിൻ
മാറാട് കലാപത്തിന് പിന്നാലെ യു.ഡി.എഫും ആർ.എസ്.എസ് നേതാക്കളും തമ്മിൽ രഹസ്യ ധാരണയുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. പൊന്നാനി വെളിയംകോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. സക്കീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു വേദിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയാണ് ഈ ‘ഡീൽ’ ഉറപ്പിച്ചത് എന്ന് ജയരാജൻ ആരോപിച്ചു. മാറാട് കലാപത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യഘട്ടത്തിൽ ശക്തമായി ആവശ്യപ്പെട്ട ബി.ജെ.പി, ഈ ചർച്ചയ്ക്ക് ശേഷമാണ് ആ ആവശ്യത്തിൽ നിന്ന് പിന്മാറിയത്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ എത്തിയപ്പോൾ ആർ.എസ്.എസുകാർ തടഞ്ഞതും ഈ ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ചെറിയ പ്രസ്ഥാനമായിരിക്കാം, പക്ഷേ ഒരു ലിറ്റർ പാലിൽ വീണ ഒരു തുള്ളി വിഷം പോലെയാണവർ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇടതുപക്ഷത്തിന് ഇസ്‌ലാമോഫോബിയ ആണെന്ന് വരുത്തിത്തീർക്കാൻ മുസ്ലിം വീടുകളിൽ ജമാഅത്തെ ഇസ്‌ലാമി കുശുകുശുപ്പ് പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മിനെതിരെ നുണപ്രചാരണങ്ങൾ നടത്തി മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനാണ് ലീഗും ജമാഅത്തും ശ്രമിക്കുന്നത്. രാജ്യത്ത് യഥാർത്ഥത്തിൽ ഇസ്‌ലാം ഭീതി പരത്തുന്നത് ആർ.എസ്.എസും ബി.ജെ.പിയുമാണെന്നും അതിനെതിരെ മിണ്ടാൻ ഇവർക്ക് ധൈര്യമില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.