മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ നിക്ഷേപമില്ല

കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങൾ ട്വൻറിഫോറിന്. ആർട്സൺ ലിമിറ്റഡ് കമ്പനി, മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ വൻ നിക്ഷേപമില്ല. 10 കോടി മാത്രം മൂലധന നിക്ഷേപമുള്ള പദ്ധതിയാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇത് സംബന്ധിച്ച് കരാറിലെത്തിയത്.


ആർട്സൺ ലിമിറ്റഡ്, മലബാർ സിമൻറ്സ്, ECHT എന്നീ കമ്പനികളാണ് പദ്ധതിയിലെ പങ്കാളികൾ. ഭൂമി മലബാർ സിമന്റ്സ് പാട്ടത്തിനെടുത്തതാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 56 കോടി രൂപ നല്‍കിയാണ് പാട്ടത്തിനെടുത്തിരുന്നത്. തുടര്‍ന്ന് എല്ലാ വര്‍ഷവും പാട്ടത്തുക നല്‍കിവരികയായിരുന്നു. ECHT ആണ് പദ്ധതിയിലെ പ്രധാന നിക്ഷേപം നടത്തുക. ആർട്സൺ സാങ്കേതിക സഹായങ്ങൾ നൽകും. ഇക്വിറ്റി ഷെയറിംഗ് ഉള്ള ഇൻകോർപ്പറേറ്റഡ് ജോയിന്റ് വെൻച്വർ പദ്ധതിയല്ലയിത്. ലാഭ/നഷ്ട പങ്കുവയ്ക്കൽ ഉള്ള അൺ ഇൻകോർപ്പറേറ്റഡ് ജോയിൻ വെൻച്വറാണ് ഇത്. ജൂൺ 30 വരെ ഒരു രൂപപോലും ആർട്സൺ ചെലവിട്ടിട്ടില്ല. ആർട്സൺ ടാറ്റ പ്രൊജക്ടിസിന്റെ സബ്സിഡറി ആയാണ് പ്രവർത്തിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ നഷ്ടത്തിലാണ് കമ്പനി. വരുമാനം 26.5 കോടി രൂപയാണെങ്കിലും നഷ്ടം 44 ലക്ഷം രൂപയാണ്. കപ്പൽ നിർമ്മാണ ശാല സ്ഥാപിക്കാൻ ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ വാദം തള്ളി ടാറ്റ ​ഗ്രൂപ്പ് തന്നെ രം​ഗത്തെത്തിയിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി വി ഡി സതീശൻ രംഗത്തെത്തിയത്.

മിഷൻ സമുദ്രയിലൂടെ ആകർഷിക്കാൻ ശ്രമിക്കുന്ന ആകെ നിക്ഷേപങ്ങളുടെ വ്യാപ്തിയാണ് പതിനായിരം കോടിയോളം രൂപയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മലബാര്‍ സിമന്റ്‌സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്‌സണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ സൗകര്യമൊരൊക്കിയെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

18-Jul-2026