കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ സംഘർഷം

കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനമന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് തുടങ്ങുന്നതിന് മുൻപ് തന്നെ സംഘർഷം. ജന്തർ മന്തറിൽ തടിച്ചുകൂടിയ നൂറുക്കണക്കിന് പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് ലാത്തിവീശി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.

സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ മാർച്ച് പൊലീസ് തടയുമെന്ന് നിർദേശമുണ്ടായിരുന്നു. പ്രതിപക്ഷ എം പിമാർ ഉൾപ്പെടെ പ്രതിഷേധ മാർച്ചിന്റെ ഭാഗമായി. തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്രയുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധക്കാർ ബാരിക്കേഡിന്റെ ഭാഗത്തേയ്ക്ക് പാഞ്ഞടുത്തത്. അർദ്ധ സൈനിക വിഭാഗം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘർഷത്തിൽ ഡൽഹി പൊലീസിനും പരുക്കേറ്റു. വനിതാ പ്രതിഷേധക്കാർക്കും പരുക്കേറ്റു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു.

കല്ലേറിൽ മലയാളി മാധ്യമ പ്രവർത്തകന് പരുക്കേറ്റു. ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ താത്കാലികമായി അടച്ചു.ജന്തർമന്തറിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.

20-Jul-2026