പാസ്പോര്‍ട്ട്-വിസ സേവന കരാര്‍: കേന്ദ്രത്തിന് തിരിച്ചടി; റീ-ടെന്‍ഡര്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി
അഡ്മിൻ
പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട്, വിസ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സേവനങ്ങള്‍ക്കായി പുതിയ കമ്പനികള്‍ക്ക് കരാര്‍ നല്കിയ നടപടി റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ച് ഉത്തരവിട്ടത്.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ സുതാര്യമായി പൂര്‍ത്തിയാക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. യുഎഇ, കുവൈറ്റ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള കരാറിലാണ് കേന്ദ്രത്തിന് വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്. നേരത്തെ ബിഎല്‍എസ് കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഡൂ ഡിജിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രം പുതിയ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ ടെന്‍ഡര്‍ നടപടികളില്‍ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ട്രാവ് ടെക്ക് നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി മുന്‍പ് ഈ കരാറുകള്‍ റദ്ദാക്കിയത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെയുള്ള മൂന്ന് മാസക്കാലയളവില്‍ പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ഒരു കാരണവശാലും തടസപ്പെടരുതെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുണ്ട്. ഈ താല്‍ക്കാലിക സമയത്ത് സേവന ചുമതല മുന്‍പത്തെ കമ്പനിയായ ബിഎല്എസിനോ, പുതിയ കമ്പനികള്‍ക്കോ നല്‍കാം. അതല്ലെങ്കില്‍ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നേരിട്ട് ഈ ചുമതല ഏറ്റെടുക്കാവുന്നതാണ്. എന്നാല്‍ ഈ ഇടക്കാലയളവില്‍ സേവനം നല്‍കുന്നത് ഭാവിയിലെ പുതിയ ടെന്‍ഡര്‍ നടപടികളില്‍ കമ്പനികള്‍ക്ക് അധിക യോഗ്യതയായി അവകാശപ്പെടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.