നീറ്റ് പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ അസമും ബിഹാറും
അഡ്മിൻ
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ അസം, ബിഹാർ സർക്കാരുകൾ. അറസ്റ്റിലായ വിദ്യാർത്ഥികളെയും പ്രതിഷേധക്കാരെയും മോചിപ്പിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇരു സർക്കാരുകളുടെയും അടിയന്തര നടപടി.
ജൂലൈ 26 വൈകുന്നേരം 6 മണിക്ക് മുൻപായി പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും ഉണ്ടാകില്ലെന്ന് ബിഹാർ സർക്കാരും അസം സർക്കാരും ഔദ്യോഗികമായി അറിയിച്ചു.നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 5 കേസുകളും അസം പിൻവലിക്കും. അറസ്റ്റിലായ 13 പേരെയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം മോചിപ്പിക്കും.
ജൂലൈ 25-ലെ ബിഹാർ ബന്ദുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉടനടി മോചിപ്പിക്കാൻ ഉത്തരവിട്ടു. ബന്ദിനിടെ കസ്റ്റഡിയിലായ 694 പേരിൽ 339 പ്രായപൂർത്തിയാകാത്തവരെ മുൻപ് തുറന്നുവിട്ടിരുന്നു. ശേഷിക്കുന്ന 355 പേർക്കെതിരെയുള്ള എഫ്.ഐ.ആറുകളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കും.
പ്രക്ഷോഭകർക്കെതിരെ പുതിയ കേസുകൾ എടുക്കില്ലെന്നും നിലവിലെ കേസുകൾ പൂർണ്ണമായും പിൻവലിക്കുമെന്നും സർക്കാർ വാഗ്ദാനം നൽകിയിരുന്നതായി സി.ജെ.പി വക്താവ് അശുതോഷ് റാങ്ക പറഞ്ഞു. ചൊവ്വാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കിൽ ജന്തർ മന്തറിലെ സമരം വീണ്ടും ആരംഭിക്കുമെന്നാണ് സംഘടനയുടെ നിലപാട്.