അഞ്ചുമരണം

ഇടുക്കി മൂന്നാർ രാജമലയിൽ മണ്ണിടിച്ചിലിൽ തൊഴിലാളികളുടെ എസ്റ്റേറ്റ് ലയങ്ങൾ മണ്ണിനടിയിലായി. 20ഓളം വീടുകൾ മണ്ണിനടിയിലായി. 80ഓളം പേർ കുടുങ്ങികിടക്കുന്നുണ്ടെന്ന്‌ സംശയിക്കുന്നു. കണ്ണൻദേവൻ നെയ്‌മക്കാട്‌ എസ്‌റ്റേറ്റിലെ പെട്ടിമുടിയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്.അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആറുപേരെ രക്ഷപ്പെടുത്തി പുലർച്ചെ നാലുമണിയോടെയാണ്‌ മണ്ണിടിച്ചിലുണ്ടായതെന്ന്‌ കരുതുന്നു.പൊലീസും ഫയർഫോഴ്‌സും പ്രദേശത്തേക്ക്‌ തിരിച്ചു.

അതേസമയം മഴയിൽ മൂന്നാർ പെരിയവര താത്കാലിക പാലം തകർന്നതോടെ ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു.  മറയൂർ അടക്കമുള്ള എസ്‌റ്റേറ്റ് മേഖലകൾ ഒറ്റപ്പെട്ട അവസ്‌ഥയിലാണ്‌. ഈ പ്രദേശത്ത്‌ വൈദ്യുതിയും തടസ്സപ്പെട്ടിരിക്കയാണ്‌. രക്ഷാസംഘത്തിന്‌ പ്രദേശത്തേക്ക്‌ എത്തിപെടാൻ ബുദ്ധിമുട്ടാണ്‌.

നേരത്തെ മുതിരപ്പുഴയാർ കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നാർ മറയൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു. പൊലീസും, ദുരന്തനിവാരണ സേനയും പ്രദേശത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ ആശുപത്രികളോട് കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴയാണ് ഇടുക്കിയിൽ ഉള്ളത്. മൂന്നാർ അടക്കമുള്ള മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപകമായിരുന്നു. നിലവിൽ ഇടുക്കിയിലെ ഡാമുകളുടെ ജലനിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാറിൽ 130 അടിയിലേക്ക് ജലനിരപ്പ് എത്തിയിട്ടുണ്ട്.



07-Aug-2020