കത്തോലിക്കാ സഭ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണം: പ്രകാശ് കാരാട്ട്

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന കലുഷിതമായ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് മുതലെടുപ്പ് നടത്താന്‍ ബിജെപി ഉപയോഗിച്ചെന്ന് മുതിര്‍ന്ന സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് അരുത് എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിജെപി - ആര്‍എസ്എസ് കൂട്ടുകെട്ട് മുസ്ലിങ്ങള്‍ക്കെതിരെ തങ്ങളുടെ നിലപാട് കര്‍ശനമാക്കുമ്പോള്‍ തന്ത്രപരമായി ക്രിസ്ത്യന്‍ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താനാണ് സംഘപരിവാര്‍ ശ്രമിക്കുകയാണ്.

കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണമെന്നും പ്രകാശ് കാരാട്ട് പറയുന്നു. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അത് മുസ്ലിങ്ങളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ് ഹിന്ദുത്വ ശക്തികള്‍ എന്നും പ്രകാശ് കാരാട്ട് കണക്കുകള്‍ നിരത്തി ലേഖനം വ്യക്തമാക്കുന്നു. 2016നു ശേഷം ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 59.6 ശതമാനം വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം ഇതര സ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി ലൗജിഹാദ് പോലെയുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായി സംസ്ഥാന പൊലീസിന്റെയും എന്‍ഐഎയുടെയും അന്വേഷണത്തില്‍ കണ്ടെത്തിയില്ല. വിവിധ മത, ജാതി സംഘടനകളുടെ നേതാക്കള്‍ 'ഞങ്ങളുടെ സ്ത്രീകള്‍', 'ഞങ്ങളുടെ പെണ്‍കുട്ടികള്‍' എന്നിങ്ങനെയുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നത് ഗോത്രാധിപത്യവും സ്ത്രീകളുടെ ഉടമസ്ഥരാണ് ഞങ്ങള്‍ എന്ന സമീപനവുമാണ് വ്യക്തമാക്കുന്നത്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും തെരഞ്ഞെടുപ്പുകളും ഉണ്ടായിരിക്കാം. ഇത് പരോക്ഷമായി നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു.

24-Sep-2021