വെല്ലുവിളികൾക്കിടയിലും സംസ്ഥാന പ്ലാൻ ചിലവുകൾ നൂറു ശതമാനത്തിനടുത്ത് എത്തി: മന്ത്രി കെഎൻ ബാലഗോപാൽ

സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എകദേശം എല്ലാ പേയ്‌മെന്റുകളും നൽകിയാണ് ഈ സാമ്പത്തിക വർഷം അവസാനിക്കുന്നത് എന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. മാർച്ച് മാസം റെക്കോർഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 22,000 കോടി രൂപയുടെ ബില്ലുകളും ചെക്കുകളുമാണ് ട്രഷറിയിൽ നിന്നും മാറി നൽകിയത്. അവസാന അഞ്ചു ദിവസങ്ങളിൽ മാത്രം ഏകദേശം 8000 കോടി രൂപയാണ് ട്രഷറിയിൽ നിന്ന് വിതരണം ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

വെല്ലുവിളികൾക്കിടയിലും സംസ്ഥാന പ്ലാൻ ചിലവുകൾ നൂറു ശതമാനത്തിനടുത്ത് എത്തി. സംസ്ഥാന പ്ലാൻ അടങ്കൽ 20,330 കോടി രൂപയായിരുന്നു.വൈകുന്നേരം ഏഴു മണി വരെ 19721.79 കോടി രൂപയുടെ ബില്ലുകൾ പാസാക്കി നൽകികഴിഞ്ഞു. അതായത് 97 ശതമാനം ചെലവഴിച്ചു കഴിഞ്ഞു. ഈ വർഷത്തെ മാത്രം പ്ലാൻ ചെലവുകൾ 85.81 ശതമാനം കടന്നതായും മന്ത്രി പറഞ്ഞു.

ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കിയ വർഷമാണ് കടന്നു പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ എസ്റ്റിമേറ്റ് 7280 കോടി രൂപയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴു മണി വരെ 7822.27 കോടി രൂപയുടെ ബില്ലുകൾ പാസാക്കി നൽകികഴിഞ്ഞു. അതായത് 107.5 ശതമാനം ചെലവ് !നിലവിൽ ടോക്കൺ നൽകിയിരിക്കുന്ന ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ തുക വിതരണം പൂർത്തിയാകുമ്പോൾ ചെലവ് ഇനിയും വർദ്ധിക്കും.

സാങ്കേതിക കാരണങ്ങളാൽ തദ്ദേശ സ്ഥാപനങ്ങളുടെ ഗ്യാപ് ഫണ്ടിന്റേയും ക്യാരി ഓവർ ചെയ്ത ചെലവുകളുടെ ആദ്യ ഗഡുവിന്റേയും ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമൂണ്ടായി .തദ്ദേശ സ്ഥാപനങ്ങളുടെ ഈ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ പാസാക്കി നൽകുന്നതായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

01-Apr-2022