വി മുരളീധരൻ വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കി: മന്ത്രി വി ശിവന്‍കുട്ടി
അഡ്മിൻ
വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്ര മന്ത്രി വി.മുരളീധരനെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി . കേന്ദ്ര മന്ത്രിയായ വി മുരളീധരന്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ നല്‍കേണ്ട എല്ലാ പരിഗണനകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൈലറ്റും വാഹനവും ഉപയോഗിച്ചു കൊണ്ട് കേരളത്തിന്റെ തന്നെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ വി മുരളീധരന്‍ ശ്രമിക്കരുത്.
കേന്ദ്ര മന്ത്രി ആയതിന് ശേഷം ഒരു മുട്ടു സൂചിയുടെ വികസനം പോലും കേരളത്തില്‍ മുരളീധരന്‍ നടപ്പിലാക്കിയിട്ടില്ലെന്നും ശിവന്‍കുട്ടി ആരോപിച്ചു. ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്ന രീതിയിലേക്ക് മുരളീധരന്റെ അല്‍പ്പത്തരം മാറുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുഴിയില്‍ ചാടിക്കാനാണ് വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്.
നാടിന്റെ വികസന പദ്ധതികളെ തുരങ്കം വെക്കുന്നവരെ ജനം തിരിച്ചറിയും. ഇന്ന് കണ്ടത് അതിന്റെ തുടക്കമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. വരും നാളുകളില്‍ വീടുകള്‍ കയറിയിറങ്ങി നുണ പ്രചരിപ്പിക്കാനാണ് മുരളീധരന്റെ ശ്രമമെങ്കില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വന്നാല്‍ അത്ഭുതമില്ല. കേരളത്തിന്റെ മഹാവികസന പദ്ധതിക്ക് മലയാളിയായ കേന്ദ്ര മന്ത്രി തുരങ്കം വെക്കുന്നത് അപമാനകരമെന്നും മന്ത്രി വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് മുന്നില്‍ ഒരു കുടുംബം കെ റെയില്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.