ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് അഹിന്ദുവാണെന്ന കാരണത്താല്‍ ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈഎഫ്‌ഐ. തൃശൂർ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഒരുക്കിയ വേദിയിലാണ് മന്‍സിയ നൃത്തം അവതരിപ്പിച്ചത്. മന്ത്രി ആർ ബിന്ദുവിൻ്റെ സാന്നിദ്ധ്യത്തിലാണ് മൻസിയ നൃത്തം അവതരിപ്പിച്ചത്.
ഏപ്രില്‍ 21ന് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് മന്‍സിയയെ നേരത്തെ ഒഴിവാക്കിയത്. അഹിന്ദു ആയതിനാല്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം വന്നത്. ഇതിനെത്തുടർന്ന് മന്‍സിയയ്ക്ക് വേദി ഒരുക്കി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പൊതു ഇടങ്ങളെ മതേതരമായ കലാസാംസ്‌കാരിക കൂട്ടായ്മകള്‍ക്കുള്ള വേദിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിച്ചത്. സാംസ്‌കാരിക സദസ്സില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷത വഹിച്ചു.
മന്ത്രി ആര്‍ ബിന്ദു, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പ്രഫ.കെ സച്ചിദാനന്ദന്‍, കവി പിഎന്‍ ഗോപീകൃഷ്ണന്‍, എഴുത്തുകാരി രേണു രാമനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.