ഗുജറാത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. നേതൃത്വം അവഗണിക്കുന്നെന്ന് വ്യക്തമാക്കി വർക്കിംഗ് പ്രസിഡൻറ് ഹാർദിക് പട്ടേൽ രംഗത്തെത്തി. തന്നെ മീറ്റിങ്ങുകളിൽ വിളിക്കുന്നില്ലെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കുന്നില്ലെന്നുമാണ് ഹാർദിക് പട്ടേൽ പറയുന്നത്.
പാട്ടിദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ ഹാർദിക് പട്ടേലിൻറെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ള ആഗ്രഹം ഹാർദിക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഹാർദിക് രംഗത്തെത്തിയത്.
പട്ടീദാർ നേതാവ് നരേഷ് പട്ടേലിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിലെ കാലതാമസം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഹാർദിക് ബുധനാഴ്ച വിമർശനം ഉന്നയിച്ചിരുന്നു. രണ്ടുമാസമായിട്ടും നേതൃത്വത്തിന് ഇതുവരെ തീരുമാനം എടുക്കാനായില്ലെന്നും ഹാർദിക് കുറ്റപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിൽ സീറ്റുകൾ നേടാൻ പാട്ടിദാർ സംവരണ പ്രക്ഷോഭം കോൺഗ്രസിനെ സഹായിച്ചിരുന്നെന്നും ഹാർദിക് പറഞ്ഞിരുന്നു.