സുരേഷ് ഗോപിക്ക് എതിരെ തൃശൂരിൽ കർഷക പ്രതിഷേധം

സുരേഷ് ഗോപിക്ക് എതിരെ കർഷക പ്രതിഷേധം. തൃശൂർ നഗരത്തിലാണ് കർഷകരുടെ പ്രകടനം. കർഷകസമരത്തെ അവഹേളിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ചെയ്ത കർഷകരെ ബി.ജെ.പി എം.പി സുരേഷ് ഗോപി പരിഹസിച്ചത്. സമരത്തിന് കഞ്ഞിവെക്കാൻ പൈനാപ്പിളും കൊണ്ടാണ് ചിലർ പോയതെന്നും യഥാർഥ തന്തക്ക് പിറന്ന കർഷകർ കാർഷിക നിയമങ്ങൾ തിരിച്ചുവരാൻ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുള്ള ബി.ജെ.പിക്കാരനാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വിഷു വാരാഘോഷം ഉദ്ഘാടനം ചെയ്യവേയായിരുന്നു കർഷകരെ പരിഹസിച്ചുകൊണ്ടുള്ള എം.പിയുടെ പ്രസ്താവന.

സുരേഷ് ഗോപിയുടെ വാക്കുകൾ:

'രാവിലെ ഇങ്ങോട്ട് സന്തോഷത്തോടെ വരുമ്പോൾ കുട്ടനാട്ടിലെ ഒരു കർഷകൻറെ ആത്മഹത്യ സംബന്ധിച്ച ദു:ഖവാർത്തയാണ് വിളിച്ചുപറഞ്ഞത്. അങ്ങ് യു.പി ബോർഡറിൽ കഞ്ഞിവെക്കാൻ പൈനാപ്പിളുമായി പോയ കുറേ ....മാർ, ഇവനൊക്കെ കർഷകരോട് എന്ന് ഉത്തരം പറയും, എന്ത് ഉത്തരം പറയും. ആരാണ് കർഷകൻറെ സംരക്ഷകർ. ഞാൻ പറയുന്നു, നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിയും സംഘവും കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അതിയായ അമർഷമുള്ള ഒരു ബി.ജെ.പിക്കാരനാണ് ഞാൻ. അത് അങ്ങനെ തന്നെയാണ്. ആ കാർഷിക നിയമങ്ങൾ തിരിച്ചുവരും.

അത് ജനങ്ങൾ ആവശ്യപ്പെടും, കർഷകർ ആവശ്യപ്പെടും. യഥാർഥ തന്തക്ക് പിറന്ന കർഷകർ ആവശ്യപ്പെടും, ആ കാർഷിക നിയമങ്ങൾ തിരിച്ചുവരും. ഇല്ലെങ്കിൽ ഈ ഭരണത്തെ പറഞ്ഞയക്കും കർഷകർ, ആ അവസ്ഥയിലേക്ക് പോകും. സത്യം എപ്പോഴും മറനീക്കി പുറത്തുവരാൻ വൈകും. കാർമേഘത്തിന്റെ ശക്തി അടിസ്ഥാനമാക്കിയാണ് പുറത്തുവരാൻ എടുക്കുന്ന സമയം. നമുക്ക് ഇവിടെ കാർമേഘങ്ങളുടെ ശക്തിയാണ്. അവസാനം കഴുത്തറ്റം ചെളികൊണ്ടെത്തിച്ച് നമ്മെ മുക്കിക്കൊല്ലുന്നതുവരെ ഇതുണ്ടാകും.'

14-Apr-2022