ശ്രീനിവാസൻ കൊലപാതകം: രണ്ടുപേർ കസ്റ്റഡിയിൽ

പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉളളത്.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ പിടികൂടാൻ ആവാത്തതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയരുന്നിരുന്നു.എന്നാൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞതായി സൂചനയുണ്ടായിരുന്നു. സുബൈർ വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു.

അതേസമയം കൊലപാതകത്തെ തുടർന്ന് ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കാൻ ഇന്ന് സർവ്വകക്ഷിയോ​ഗം ചേരും. വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിലാണ് യോ​ഗം നടക്കുക.യോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി, എസ്ഡിപിഐ നേതാക്കൾ അറിയിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. സർവ്വകക്ഷി യോഗത്തിൽ പോപ്പുലർ ഫ്രണ്ട് പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ബിജെപി തീരുമാനമെടുത്തിരുന്നില്ല. സർവകക്ഷി യോ​ഗത്തിൽ സ്പീക്കർ എംബി രാജേഷും പങ്കെടുക്കും.

18-Apr-2022