കൊവിഡ് കണക്കുകൾ നൽകിയില്ലെന്ന കേന്ദ്ര വാദം തെറ്റ്: മന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ കേന്ദ്രത്തിന് നൽകിയില്ലെന്ന വാദം തെറ്റാണെന്നും നടക്കുന്നത് തെറ്റായ പ്രചരണമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനം കൊവിഡ് കണക്കുകൾ എല്ലാ ദിവസവും കൃത്യമായി കേന്ദ്രത്തിന് നൽകിയിരുന്നു. കേന്ദ്ര ജോയിന്റ് സെക്രട്ടറി അയച്ച കത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ലഭിക്കും മുമ്പേ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു.

കേന്ദ്രം പറഞ്ഞിരുന്ന മാതൃകയിലാണ് കൊവിഡ് കണക്കുകൾ നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ മറച്ചുവയ്ക്കാനാകില്ല. ഇക്കാര്യങ്ങൾ അറ്റാച്ച് ചെയ്ത് പ്രിൻസിപ്പൽ സെക്രട്ടറി മറുപടി നൽകുന്നതാണെന്നും വീണ ജോർജ് പറഞ്ഞു. കൊവിഡ് കണക്കുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ എപ്രിൽ പത്തിനാണ് സംസ്ഥാനം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയത്.

ഇത് സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ്. എങ്കിലും കൊവിഡ് ഡാറ്റ കൃത്യമായി ശേഖരിച്ചുവെയ്ക്കുകയും കേന്ദ്രത്തിന് കണക്കയയ്ക്കുകയും കൃത്യമായി അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ കൊവിഡ് കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതാണെന്നും വീണ ജോർജ് പറഞ്ഞു.

കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യമുണ്ടായാൽ ദിവസേനയുള്ള കണക്കുകൾ വീണ്ടും പ്രസിദ്ധപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 200നോടുത്ത കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 209 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണവും കൂടിയിട്ടില്ല. അപ്പീൽ മൂലമുള്ള മരണങ്ങൾ സംസ്ഥാനം പരിഗണിക്കുന്നതിനാലാണ് മരണങ്ങൾ കോവിഡ് കണക്കിൽ വരുന്നത്. സംസ്ഥാനം കൃത്യമായ രീതിയിൽ മരണം റിപ്പോർട്ട് ചെയ്യുന്നതിനെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നുവെന്നും വീണ ജോർജ് പറഞ്ഞു.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ കേരളവും ശ്രദ്ധിക്കുന്നുണ്ട്. കൊവിഡിനോടൊപ്പം ജീവിക്കേണ്ടതുണ്ട്. ഭീതി പരത്തുന്നത് ശരിയല്ല. കൊവിഡ് നല്ല രീതിയിൽ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. അപ്പോഴും മാസ്‌കും, സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. കൊവിഡ് തരംഗം ഇനി ഉണ്ടായാലും നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

19-Apr-2022