ക്വാറി ഉടമകളില്‍ നിന്നു പണപ്പിരിവ്; ഡെപ്യൂട്ടി കലക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കാസർകോട് നെട്ടണിഗെ, നാട്ടക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകളിൽ നിന്നും ഡെപ്യൂട്ടി കളക്ടർ ബോർഡ് വച്ച് വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പണം പിരിച്ചതായി പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ നടപടി. കാസർകോട് എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടർ സജീദ് എസ് എ യെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഉദ്യോഗസ്ഥന്റെ നടപടി സർക്കാരിനും, റവന്യൂ വകുപ്പിനും അവമതിപ്പ് ഉണ്ടാകുന്നതിന് കാരണമായതായതായി അന്വേഷണത്തിൽ കണ്ടെത്തി. ഡെപ്യൂട്ടി കളക്ടറുടെ വാഹനത്തിലെ ലോഗ് ബുക്ക് പ്രകാരമുളള ദൂര വ്യത്യാസത്തിന് വ്യക്തമായ വിശദീകരണം നൽകുന്നതിന് ഉദ്യോഗസ്ഥന് കഴിഞ്ഞിട്ടില്ലാത്തതിനാലുമാണ് സർക്കാർ നടപടി. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് സർക്കാർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയനായ ഡെപ്യൂട്ടി കളക്ടറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

ഉദ്യോഗസ്ഥൻ പണം പിരിച്ചതായി പത്രങ്ങളിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കാസർഗോഡ് ജില്ല കളക്ടർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് മാർച്ച് 19 ന് സമർപ്പിച്ചു.

ക്വാറി ഉടമകളുടെ മൊഴിയിൽ 2022 മാർച്ച് 1 ന് ഡെപ്യൂട്ടി കളക്ടർ ബോർഡ് വച്ച് വാഹനം നാട്ടക്ക് ഭാഗത്ത് ക്വാറി വാഹനങ്ങൾ പരിശോധിക്കുന്നതായി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആരോപണ വിധേയനായ ഡെപ്യൂട്ടി കളക്ടറുടെ മൊഴിയിൽ പ്രസ്തുത ദിവസം ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നില്ലായെന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിഷയത്തിൽ കാസർഗോഡ് ആർ.ഡി.ഒ യുടെ മൊഴിയിൽ ഡെപ്യൂട്ടി കളക്ടർ(എൽ.എ)യുടെ വാഹനത്തിൽ ആർ.ഡി.ഒ, തഹസിൽദാർ എന്നിവരുടെ പേര് പറഞ്ഞ് പിരിവ് നടത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ആർ.ഡി.ഒയുടെ പേര് പറഞ്ഞ് പിരിവ് നടത്തിയതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറെ കൊണ്ട് സംഭവം അന്വേഷിച്ചിരുന്നു. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചു.

2022 ഫെബ്രുവരി 28 ന് ശേഷം 2022 മാർച്ച് 2 നായിരുന്നു വാഹനം ഉപയോഗിച്ചതായി രേഖപ്പെടുത്തിയിരുന്നത്. 2022 മാർച്ച് 2 ന് കളക്ടറേറ്റിൽ നിന്ന് നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലേക്ക് 221 കി.മീ സഞ്ചരിച്ചെന്ന് രേഖപ്പെടുത്തി. എന്നാൽ കളക്ടറേറ്റ് കാര്യാലയത്തിൽ നിന്നും നിലേശ്വരത്തേക്ക് പോയി വരുവാൻ 110 കി.മീ. ദൂരം മാത്രം ഉള്ളതിനാൽ കൂടുതലായി വരുന്ന 110 കി.മീ. സഞ്ചരിച്ചത് എവിടേക്കാണെന്നത് സംബന്ധിച്ചും യാത്രയുടെ ആവശ്യകതയും രേഖപ്പെടുത്തിയിരുന്നില്ല.. അതിനാൽ പ്രസ്തുത ദൂര വ്യത്യാസം പത്രങ്ങളിൽ വന്ന വാർത്ത ശരിവയ്ക്കും പ്രകാരം നെട്ടണിഗെ, നാട്ടക്കൽ ഭാഗത്തേക്ക് യാത്ര ചെയ്തതാണെന്ന് സംശയിക്കുന്നതായും അത് വ്യക്തമാകുന്നതിന് വിശദമായ പരിശോധന ആവശ്യമാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി

22-Apr-2022