അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു: മന്ത്രി എം .വി. ഗോവിന്ദന്‍ മാസ്റ്റർ

തൊഴിലന്വേഷകരെ അന്വേഷിച്ച് സര്‍ക്കാര്‍ അവരുടെ വീടുകളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍. തായന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെയും 103-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടികളുടെയും, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മേഴ്‌സി ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭ്യസ്തവിദ്യരായ ഒട്ടേറെ ചെറുപ്പക്കാര്‍ കേരളത്തിലുണ്ട്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. തൊഴിലന്വേഷകര്‍ സര്‍ക്കാരിലേക്ക് വരികയില്ല സര്‍ക്കാര്‍ തൊഴിലന്വേഷകരിലേക്ക് ഇറങ്ങിച്ചെല്ലും. അതിന്റെ ഭാഗമായി വരുന്ന ഏട്ടാം തീയതി മുതല്‍ കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പിലെ 18 മുതല്‍ 40 വയസ്സ് വരെയുള്ള പ്രവര്‍ത്തകര്‍ നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും 18 - 59 വരെ പ്രായത്തിലുള്ളവരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കും. അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്ന നാലു വര്‍ഷത്തിനിടയില്‍ ജോലി നല്‍കും.

അതു പോലെ തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ കേന്ദ്രീ കരിച്ച് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതു വഴി 20 ലക്ഷം പേര്‍ക്ക് എങ്കിലും ജോലി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒപ്പം ജനകീയ വിദ്യാഭ്യാസ പ്രസ്ഥാനം കേരളത്തില്‍ സജീവമാണ്.

ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള ഒരു വൈജ്ഞാനിക കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ മുന്നേറിയിരിക്കുന്നു. ഇനി ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അതിന്റെ ഭാഗമായി 2546 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന മേഴ്‌സി ടീച്ചറിനെ ആദരിച്ചു. ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രജനീകൃഷ്ണന്‍, വിദ്യഭ്യാസ ഉപ ഡയറക്ടര്‍ കെ.പുഷ്പ, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ഷൈലജ പുരുഷോത്തമന്‍, കോടോം ബേളൂര്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.എസ്. ജയശ്രീ, പഞ്ചായത്തംഗളായ രാജീവന്‍ ചീരോല്‍, ഇ. ബാലകൃഷ്ണന്‍, എ അനില്‍കുമാര്‍, പി ടി എ പ്രസിഡന്റ് ബി.രാജന്‍, മദര്‍ പി ടി എ പ്രസിഡന്റ് യമുനമധുസൂദനന്‍, എസ് എം സി ചെയര്‍മാന്‍ പി.ജെ. വര്‍ഗ്ഗീസ്, വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി കരുണാകരന്‍ നായര്‍, എം ടി. മേഴ്‌സി, ഹെഡ് മാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാത്യൂ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് എ ധനലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറി.

01-May-2022