5000 കോടി രൂപ വായ്പയെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്ന കേരളത്തിന് ആശ്വാസം. സംസ്ഥാനത്തിന് 5000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയത്. നിലവില്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നാണ് സൂചന. അടുത്ത മാസം മുതല്‍ ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.

പുതിയ സാമ്പത്തിക വർഷം ഒരു മാസം പിന്നിടുമ്പോഴും സംസ്ഥാനത്തിന് കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം എടുത്ത വായ്പയുടെ കണക്കുകളിൽ വ്യക്തത വരുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാരിൻ്റെ കടമായി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം. സിഎജിയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് സംസ്ഥാനം അംഗീകരിക്കുന്നില്ല. നടപ്പു സാമ്പത്തിക വർഷം കേരളത്തിനു കടമെടുക്കാവുന്ന പരിധി 32,425 കോടിരൂപയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാമ്പത്തികവർഷത്തിൻ്റെ ആരംഭം മുതൽ ഈ മാസം വരെ 4000 കോടിരൂപ കടമെടുക്കാനുള്ള തയാറെടുപ്പുകൾ സംസ്ഥാനം നടത്തിയിരുന്നു. എന്നാൽ കടമെടുക്കാനുള്ള അനുമതി വൈകുകയാണ്. കടപത്രങ്ങളിലൂടെ വായ്പയെടുക്കാൻ സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽതന്നെ അനുമതി നൽകാറാണ് സാധാരണ പതിവ്.

14-May-2022