ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സ്വപ്നം
അഡ്മിൻ
ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സ്വപ്നമാണ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വലിയ പുരോഗതിയാണ് ഈ പദ്ധതിയില്‍ ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇതില്‍ കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണ്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറിലാണ് ഇവ നിര്‍മ്മിക്കുന്നത്. കേരളത്തിലാദ്യമായാണ് ഈ രീതിയില്‍ പാലം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 66 റെയില്‍വെ മേല്‍പാലങ്ങളാണ് നിര്‍മ്മിക്കുന്നത്. കൊടുവള്ളി, തനൂര്‍ - തെയ്യാല, അകത്തേത്തറ, ചിറങ്ങര, ഗുരുവായൂര്‍, മാളിയേക്കല്‍ എന്നിവിടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയാക്കി. വാടാനംകുറിശ്ശി, ഇരവിപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ പൈലിംഗ് അവസാനഘട്ടത്തിലാണ്. ചേളാരി - ചെട്ടിപ്പടി മേല്‍പാലത്തിന്‍റെ പുതുക്കിയ അലൈന്‍മെന്‍റിന് റെയില്‍വെയുടെ അനുമതി ലഭിക്കാനുണ്ടെന്നും മന്ത്രി അറിയിച്ചു.
ബജറ്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 6 മേല്‍പാലങ്ങളാണുള്ളത്. ഇതില്‍ ഫറോക്ക് റെയില്‍വെ മേല്‍പാലത്തിന്‍റെ പ്രവൃത്തി ആരംഭിച്ചു. കാരിത്താസ്, മുളന്തുരുത്തി മേല്‍പാലങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. ബാക്കിയുള്ള റെയില്‍വെ പാലങ്ങളുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍, റെയില്‍വെയുടെ അംഗീകാരം ലഭ്യമാക്കല്‍, അലൈന്‍മെന്‍റ് നിശ്ചയിക്കല്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.തെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.