തൃക്കാക്കരയിൽ പ്രചാരണത്തിനായി യുഡിഎഫ് കള്ളക്കഥ മെനയുന്നു: മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യുഡിഎഫ് കേന്ദ്രങ്ങൾ കള്ളക്കഥ മെനയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവാരമില്ലാത്ത പ്രചാരണ രീതിയിലേക്ക് യുഡിഎഫ് കടക്കുന്നു. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. ഇടതു സ്ഥാനാർത്ഥിയുടെ സ്വീകാര്യത തകർക്കാൻ കള്ളക്കഥകൾ മെനയുന്നു.

ജനവിധി എതിരാകുമെന്ന് അറിഞ്ഞതോടെ യു ഡി എഫ് അങ്കലാപ്പിലായെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു. സർക്കാർ വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താൻ ബി ജെ പി ശ്രമിച്ചു അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ കഴിയുമോ എന്നാണ് ബി ജെ പി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോർജിൻ്റേത് ആർ എസ് എസിന്റെയും സംഘപരിവാറിൻ്റെയും ഭാഷയാണെന്നും അതുകൊണ്ടാണ് അയാൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ സംഘപരിവാർ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം രാജ്യത്തെ ക്രൈസ്‌തവർക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു .

രാജ്യത്തെ ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ വേട്ടയാടിയത് സംഘപരിവാറാണ്. ലോകമാകെ സംഘപരിവാറിന്റെ നടപടിക്കെതിരെ തിരിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളും വിദ്യാലയങ്ങളും തീവച്ച് നശിപ്പിച്ചു. 2008 ലെ ഒഡിഷയിലെ കലാപത്തിൽ 38 പേർ മരിച്ചു. 40 തിൽ അധികം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

26-May-2022