കേരളത്തിൽ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം ഇന്ന് കൂടി തുടരും. ഇന്നലെ അവസാനിക്കേണ്ട വാക്സിനേഷന്‍ യജ്ഞം ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യം കൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. സ്‌കൂള്‍ ഐഡി കാര്‍ഡോ, ആധാറോ കൊണ്ട് വരേണ്ടതാണ്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുന്നത്. 15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 52 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 40 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 11 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് കേസുകളില്‍ ജിനോമിക് പരിശോധനകള്‍ നടത്തുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. ഫീല്‍ഡ് പ്രവര്‍ത്തകരും ഡിവിസി യൂണിറ്റുകളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ കൃത്യമായി അവലോകനം നടത്തണം. കുരങ്ങുപനി ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

28-May-2022