കാവ്യനീതിപോലെ അർജന്റീന ലോകകിരീടം നേടി

കാത്തിരുന്നത്‌ 36 വർഷമാണ്‌. കാവ്യനീതിപോലെ അർജന്റീന ലോകകിരീടം നേടുമ്പോൾ ലയണൽ മെസിയെന്ന ക്യാപ്‌റ്റൻ അനശ്വരനാകുന്നു. ലുസെയ്‌ൽ സ്‌റ്റേഡിയത്തെ  ത്രസിപ്പിച്ചാണ്‌ മെസിയും കൂട്ടുകാരും  മൂന്നാമത്തെ കിരീടം സ്വന്തമാക്കുന്നത്‌. 1986ൽ മാറഡോണ വിജയത്തിലേക്ക്‌ നയിച്ചെങ്കിൽ ഇവിടെ മെസി വീരനായകനായി. ഫൈനലിന്റെ  ചൂടും ചൂരും നിറഞ്ഞ ക്ലാസിക്‌ പോരിൽ ഷൂട്ടൗട്ടിൽ 4–-2നാണ്‌ വിജയം. നിശ്‌ചിതസമയത്ത്‌ 2–-2. അധികസമയത്ത്‌ 3–-3. ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഹാട്രിക് നേടി. മെസി രണ്ട്‌ ഗോളടിച്ചു. അർജന്റീനയുടെ ഒരു ഗോൾ എയ്‌ഞ്ചൽ ഡി മരിയയുടേതായിരുന്നു. ഷൂട്ടൗട്ടിൽ ഫ്രാൻസ്‌ രണ്ട്‌ കിക്ക്‌ നഷ്‌ടപ്പെടുത്തി. അർജന്റീന നാലും ഗോളാക്കി.

ആദ്യപകുതിയിൽ അർജന്റീന രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു. ആദ്യത്തേത്‌ മെസിയുടെ പെനൽറ്റി. രണ്ടാമത്തേത്‌ എയ്‌ഞ്ചൽ ഡി മരിയയും. അവസാന 10 മിനിറ്റിനിടെ, 97 സെക്കൻഡിൽ രണ്ട്‌ ഗോളടിച്ച്‌  കിലിയൻ എംബാപ്പെ ഫ്രാൻസിനെ കളിയിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. അധികസമയത്ത്‌ മെസിയും എംബാപ്പെയും ഗോളടിച്ചു.
കലാശപ്പോരിൽ അർജന്റീനയുടെ ബൂട്ടിലായിരുന്നു വെടിമരുന്ന്‌. സ്‌കലോണിയെന്ന കോച്ചിന്റെ തന്ത്രങ്ങളും മെസിയുടെ കളിമിടുക്കും നിർണായകമായി. മെസിക്കൊരു കിരീടം സമ്മാനിക്കണമെന്ന്‌ കൂട്ടുകാർക്ക്‌ വാശിയുള്ളതുപോലെ.

ഇരുപത്തിമൂന്നാം മിനിറ്റിലാണ്‌ ആദ്യ ഗോൾ. ഡി മരിയയുടെ മുന്നേറ്റം തടയാൻ ഡെംബലേയുടെ കാൽപ്രയോഗം. പോളിഷുകാരൻ റഫറി സൈമൺ മാർസിനിയാക്‌ പെനൽറ്റിയിലേക്ക്‌ വിസിലൂതി. അനായാസമായിരുന്നു മെസിയുടെ കിക്ക്‌. 13 മിനിറ്റിൽ രണ്ടാംഗോളുംവന്നു. അതൊരു ടീം ഗോളായിരുന്നു. മെസിയും ജൂലിയൻ അൽവാരസും മാക്‌ അലിസ്‌റ്ററും ചേർന്നൊരുക്കിയ ഗംഭീര വിരുന്ന്‌. അവസാനം ഡി മരിയയുടെ ഫിനിഷ്‌. വീണുപോയ ഫ്രഞ്ച്‌ ഗോളിയുടെ മുകളിലൂടെ പന്ത്‌ കോരിയിട്ടു.

മങ്ങിനിന്ന ഫ്രാൻസ്‌ എംബാപ്പെയിലൂടെ ജീവൻ വീണ്ടെടുത്തു. കോളോ മുവാനിയെ ഒട്ടാമെൻഡി ബോക്‌സിൽ വീഴ്‌ത്തിയതിന്‌ കിട്ടിയ പെനൽറ്റി എംബാപ്പെ ഗോളാക്കി. അർജന്റീന ഞെട്ടലിൽനിന്നും ഉണരുംമുമ്പ്‌ വീണ്ടും എംബാപ്പെ നിറയൊഴിച്ചു. മാർകസ്‌ തുറാം ഒരുക്കിയ പന്ത്‌ തകർപ്പൻ ഷോട്ടിലൂടെ വലയിൽ.

20-Dec-2022