ഭരണഘടനയും ജനാധിപത്യവും സമ്പൂർണമായി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി ബിജെപി ജയിച്ചാൽ രാജ്യം നാശത്തിലേക്ക് നീങ്ങുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനയും ജനാധിപത്യവും സമ്പൂർണമായി ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

“2025 ൽ ആർഎസ്എസിന്റെ 100–ാം വാർഷികമാണ്. ഹിന്ദുരാഷ്ട്രം വേണമെന്നതാണ് ആർഎസ്എസിന്റെ രൂപീകരണസമയത്തുള്ള മുദ്രാവാക്യം. മതധ്രുവീകരണത്തിനെതിരെ മുഴുവൻ ആളുകളെയും ഏകോപിച്ചുകൊണ്ടുപോകാനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിൽ മതവും ജാതിയുമില്ല.’– എം.വി.ഗോവിന്ദൻ പറഞ്ഞു.

സിപിഎം മതവിശ്വാസത്തിന് എതിരല്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന നിലപാടുള്ള പാർടിയാണിത്. വിശ്വാസികൾക്കോ മതത്തിനോ എതിരായി യുക്തിവാദ നിലപാടു സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന നയം എൽഡിഎഫ് സർക്കാരിനും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാഠപുസ്തകത്തിൽ മതവിരുദ്ധമായ ഒന്നും ഉണ്ടാകില്ലെന്നും അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പുത്തന്‍പള്ളി മേഖലയിൽ സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കവെയാണ് എം.വി. ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കുന്നത്.

02-Jan-2023