ത്രിപുരയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.
അഡ്മിൻ
ബിജെപിക്കെതിരായ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാൻ കഴിയുന്ന അടവുനയം ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ കൈക്കൊള്ളുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
"ഹിന്ദുത്വ വർഗീയതക്കെതിരെ കഴിയുന്നത്ര വിശാലമായ സഖ്യം കെട്ടിപ്പടുക്കും. ബിജെപിയെ തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ സഹകരിക്കാൻ തയ്യാറാകുന്ന എല്ലാ മതനിരപേക്ഷ കക്ഷികളുമായും കൈകോർക്കും. ഇത്തരത്തിൽ, സിപിഐ എം പാർടി കോൺഗ്രസ് അംഗീകരിച്ച നിലപാടിന് യോജിച്ച അടവുനയമാണ് ത്രിപുരയിൽ സ്വീകരിക്കുക"- യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയ ധ്രുവീകരണം തന്നെയാണ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിയുടെ തന്ത്രമെന്ന് ആർഎസ്എസ് തലവൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി വിദേശത്തു പോയി ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി വിശേഷിപ്പിക്കുന്നു. അദ്ദേഹം വിദേശത്ത് പോകുമ്പോൾ ഗാന്ധിജിയുടെ ഭാഷയിലും ഇന്ത്യയിൽ ഗോഡ്സെയുടെ ഭാഷയിലും സംസാരിക്കുന്നു.
ത്രിപുരയിലെ ആദിവാസി സമൂഹത്തെ ബിജെപി വഞ്ചിച്ചു. ത്രിപുരയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സിപിഐ എം ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറഞ്ഞു.