രാജ്യത്ത് സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്ലിങ്ങൾ അവരുടെ ‘മേൽക്കോയ്‌മ മനോഭാവം’ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുന്നു
അഡ്മിൻ
ആർഎസ്‌എസ് പ്രസിദ്ധീകരണങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംഘടനയുടെ തലവൻ മോഹൻ ഭഗവത് നടത്തിയ നിഷ്‌ഠൂര പരാമർശങ്ങൾ ഇന്ത്യൻ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്‌ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
രാജ്യത്ത് സുരക്ഷിതരായി കഴിയണമെങ്കിൽ മുസ്ലിങ്ങൾ അവരുടെ ‘മേൽക്കോയ്‌മ മനോഭാവം’ ഉപേക്ഷിക്കണമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുന്നു. ഹിന്ദുക്കൾ ‘യുദ്ധത്തിലാണെന്ന്’ പറയുന്ന അദ്ദേഹം ചരിത്രപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ ‘ഹിന്ദു സമൂഹത്തിന്റെ’ ആക്രമണങ്ങളെ ന്യായീകരിക്കുന്നു. ഫലത്തിൽ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഒരു വിഭാഗം പൗരന്മാർക്കെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ് ആർഎസ്‌എസ് തലവൻ. സത്യത്തിൽ ‘ഹിന്ദു സമൂഹം’ അല്ല, ആർഎസ്‌എസ് ആശയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിൻബലത്താലും ഹിന്ദുത്വ സംഘങ്ങളാണ് ഭരണഘടനയ്‌ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങൾക്കും നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തി അവരിൽ അരക്ഷിതബോധം സൃഷ്‌ടിക്കുന്നത്.
കീഴ്‌പ്പെട്ടവരെന്ന് അംഗീകരിച്ചാൽ മാത്രമേ ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ജീവിക്കാൻ കഴിയൂ എന്ന് ആർഎസ്‌എസ് ആദ്യകാല നേതാക്കളായ ഹെഗ്‌ഡെവാറും ഗോൾവർക്കറും നടത്തിയ വർഗീയ വിദ്വേഷ രചനകളുടെ പുതുക്കൽ മാത്രമാണ് ഭഗവതിന്റെ പ്രസ്‌താവന. ഇത്തരം പ്രസ്‌താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണത്തിനെതിരെ ഒന്നിച്ച് അണിനിരക്കാൻ ദേശാഭിമാനബോധമുള്ള വ്യക്തികളോടും ശക്തികളോടും പിബി ആഹ്വാനം ചെയ്‌തു.